പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ടിജെഎസ് എന്ന മൂന്നക്ഷര ചുരുക്കപ്പേരില്‍ ലോകമെങ്ങും പ്രശസ്തനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് ബെംഗളൂരുവിലെ വസതിയില്‍ അന്തരിച്ചു. തൊണ്ണൂറ്റേഴു വയസായിരുന്നു. പൊളിറ്റിക്കല്‍ കോളമിസ്റ്റ്, ജീവചരിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്ന ടിജെഎസ് ജോര്‍ജ് പത്തനംതിട്ട ജില്ലയിലെ തുമ്പമണില്‍ 1928ലാണ് ജനിക്കുന്നത്. അമ്മു ജോര്‍ജ് ഭാര്യ. പ്രശസ്ത എഴുത്തുകാരന്‍ ജീത്ത് ജോര്‍ജും ഷേബയും മക്കള്‍. സംസ്‌കാരം ബെംഗളൂരുവില്‍ ഇന്നു നടക്കും. ഇംഗ്ലീഷ് സാഹിത്യത്തില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്നു ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കിയ ശേഷം മാധ്യമപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്തു. ഹോങ്കോങ്ങില്‍ നിന്നുള്ള പ്രശസ്തമായ ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്. അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചതിന്റെ പേരില്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട പത്രാധിപരാണ്. പട്‌നയില്‍ സെര്‍ച്ച്‌ലൈറ്റ് എന്ന പത്രത്തില്‍ പത്രാധിപരായി ഇരിക്കുമ്പോഴാണ് ഈ സംഭവം.