വാല്‍പ്പാറയില്‍ ബാലനെ പുലി കൊന്നു തിന്നു

ചാലക്കുടി: കേരളത്തിന്റെ അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചു കൊന്നു. അതിര്‍ത്തിയിലുള്ള വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകനായ നൂറിന്‍ ഇസ്ലാമാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് പുലിയുടെ ആക്രമണം. സഹോദരനു പാല്‍ വാങ്ങാനായി പുറത്തേക്കു പോയ ബാലനെ ഏറെ സമയമായിട്ടും കാണാതായപ്പോള്‍ പിതാവ് അന്വേഷിച്ചു പോകുകയായിരുന്നു. വഴിയില്‍ പാല്‍പാത്രം കിടക്കുന്നതു കണ്ട് നാട്ടുകാരെയും കൂട്ടി കൂടുതല്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പുലി ഭക്ഷിച്ച ശേഷമുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പും ഒരു കുട്ടിയെ പുലി കൊന്നു തിന്നിരുന്നു. നാലു വയസുള്ളൊരു ബാലികയ്ക്കാണ് അന്നു ജീവന്‍ നഷ്ടമായത്.