കള്ള സന്യാസിമാരെയും വ്യാജസിദ്ധന്‍മാരെയും തളയ്ക്കാന്‍ ഉത്തരാഖണ്ഡിന്റെ പ്ലാന്‍

ഡെറാഡൂണ്‍: തീര്‍ഥാടന കേന്ദ്രങ്ങളുടെയും പുണ്യസ്ഥലങ്ങളുടെയും കേന്ദ്രമെന്നും ഉത്തരാഖണ്ഡിനെ വിളിക്കാം. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി, ഹരിദ്വാര്‍ എന്നിങ്ങനെ പട്ടിക നീളുകയാണ്. ഇതുപോലെ നീളമേറിയ നിരകളില്‍ അവിടവിടെ സന്യാസിമാരുടെയും യോഗികളുടെയും സങ്കേതങ്ങളുമുണ്ട്. ഇക്കൂട്ടര്‍ക്കിടയിലുള്ള കള്ളനാണയങ്ങളെ കണ്ടെത്താന്‍ ഉറച്ച തീരുമാനത്തിലാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിനായി നടപ്പിലാക്കിയ ഓപ്പറേഷന്‍ കാലനേമി എന്ന പദ്ധതിയില്‍ ഡെറാഡൂണ്‍ ഭാഗത്തു നിന്ന് ഇതുവരെ പതിനാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്. പിടിയിലായവരില്‍ ഒരാളാണെങ്കില്‍ ഇന്ത്യക്കാരനേയല്ല, ബംഗ്ലാദേശില്‍ നിന്നു വന്നെത്തിയതാണ്. സന്യാസിയെന്ന വ്യാജേന മതംമാറ്റം നടത്തുന്നവര്‍ പോലും ഇവിടെയുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന വിവരം.
ഓരോ സന്യാസിമാരെയായി ചോദ്യം ചെയ്യുകയാണ് ഓപ്പറേഷന്‍ കാലനേമിയില്‍ ചെയ്യുന്നത്. ഇതുവരെ 5500 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. 1182 പേര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവര്‍ പതിനാലു പേര്‍. ഈ ഓപ്പറേഷന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിരിക്കുന്നു. ഓരോ തീര്‍ഥാടനസ്ഥലത്തും ഇതേ രീതിയില്‍ ചോദ്യം ചെയ്യലും അറസ്റ്റും നടക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്് ഹരിദ്വാര്‍ ഭാഗത്തു നിന്നാണ്, മുന്നൂറു പേര്‍.