യുഎഇ കമ്പനികളില്‍ എമിറാറ്റൈസേഷന്‍ പൂര്‍ത്തിയാക്കുന്നതിന് അന്ത്യശാസനം, അവസാന തീയതി ഈ വര്‍ഷം ഡിസംബര്‍ 31

അബുദാബി: ഡിസംബര്‍ 31നു മുമ്പ് എമിറാറ്റൈസേഷന്‍ (സ്വദേശിവല്‍ക്കരണം) പൂര്‍ത്തിയാക്കണമെന്ന് സ്വകാര്യ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎഇ. ഇതു നടപ്പാക്കാത്ത കമ്പനികള്‍ വന്‍ തുക പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഇതു സംബന്ധിച്ച നോട്ടീസില്‍ പറയുന്നു. മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റോസോഴ്‌സ് ആന്‍ഡ് എമിറാറ്റിസേഷന്‍ ആണ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

അമ്പതോ അതിലധികമോ തൊഴിലാളികളെ നിയമിച്ചിരിക്കുന്ന കമ്പനികള്‍ക്കാണ് സ്വദേശിവല്‍ക്കരണം ബാധകമായിട്ടുള്ളത്. ഈ വര്‍ഷാന്ത്യത്തിനു മുമ്പ് ഇത്തരം കമ്പനികളില്‍ രാജ്യത്തെ പൗരന്‍മാരുടെ എണ്ണം രണ്ടു ശതമാനം വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 20 മുതല്‍ 49 ശതമാനം വരെ തൊഴിലാളികളുള്ള ചില പ്രത്യേക വിഭാഗം കമ്പനികള്‍ക്കും ഇതു ബാധകമാണ്. അതിവേഗ വളര്‍ച്ചയുള്ളതായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണിതു ബാധകം. ഇക്കൂട്ടര്‍ ഒരു സ്വദേശി പൗരനെയെങ്കിലുമാണ് നിയമിക്കേണ്ടത്.