ഗ്രെറ്റ പ്രശ്‌നക്കാരിയും ദേഷ്യക്കാരിയുമെന്ന് ട്രംപ്, വൈദ്യസഹായം വേണമെന്ന്

വാഷിങ്ടന്‍: ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയ്‌ക്കൊപ്പം ചേര്‍ന്നതിനു പിടിയിലായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ടുന്‍ബെര്‍ഗിനെ ഇസ്രയേല്‍ നാടുകടത്തിയ സംഭവത്തില്‍ പ്രതികരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രെറ്റ മഹാ പ്രശ്‌നക്കാരിയാണെന്നാണ് ട്രംപിന്റെ വിമര്‍ശനം. ഇവര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനു വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ഗാസയിലേക്കു തിരിച്ച ഫ്‌ളോട്ടില്ലയിലുണ്ടായിരുന്ന 171 സാമൂഹ്യ പ്രവര്‍ത്തകരെയാണ് ഇസ്രയേല്‍ നാടുകടത്തിയത്. ആകെ 450ഓളം പേരെയാണ് ഇസ്രയേല്‍ ഫ്‌ളോട്ടില്ല തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പലുകളില്‍ മാനുഷിക സഹായത്തിനുള്ളത് ഒന്നുമുണ്ടായിരുന്നില്ലെന്നും സഹായം നല്‍കാനെന്ന പേരിലെത്തി ഏറ്റുമുട്ടല്‍ നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നും ഇസ്രയേല്‍ ആരോപിച്ചിരുന്നു. പലസ്തീന്റെ നിയന്ത്രണം 2007ല്‍ ഹമാസ് പിടിച്ചെടുത്തതു മുതല്‍ ആയുധക്കടത്ത് തടയുന്നതിനായി ഇസ്രയേലും ഈജിപ്തും ഗാസയ്ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതാണ്. അതിന്റെ ഭാഗമായാണ് ഫ്‌ളോട്ടില്ല തടഞ്ഞതും സാമൂഹ്യപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതും.