ഒരുവശത്ത് സമാധാനദാഹം, മറുവശത്ത് കച്ചവടമോഹം, ട്രംപിന്റെ ഇരട്ടത്താപ്പ് പുറത്ത്

വാഷിങ്ടണ്‍: കുറുക്കന്റെ കണ്ണ് സദാ കോഴിക്കൂട്ടില്‍ എന്നു പറഞ്ഞതു പോലെ ട്രംപിന്റെ കണ്ണ് സദാ പത്തുകാശിനു പ്രയോജനമുള്ള കാര്യങ്ങളില്‍ എന്നു തെളിയിക്കുന്ന വിധത്തില്‍ യുക്രെയ്ന്‍ സമാധാന ചര്‍ച്ചയുടെ പിന്നാമ്പുറ കഥകള്‍ വെളിയില്‍ വരുന്നു. ലോകത്തോടു മുഴുവന്‍ ട്രംപ് പറഞ്ഞിരുന്നത് അലാസ്‌കയില്‍ വച്ച് പുടിനുമായി യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തുന്നുവെന്ന്. എന്നാല്‍ ഒരു വശത്ത് ആ ചര്‍ച്ച നടക്കുമ്പോള്‍ മറുവശത്ത് നടന്നുകൊണ്ടിരുന്നത് മറയില്ലാത്ത കച്ചവട ചര്‍ച്ചകള്‍.
റഷ്യന്‍ ക്രൂഡോയില്‍ ത്‌ന്നെയായിരുന്നു ബിസിനസ് ചര്‍ച്ചകളുടെ കേന്ദ്രത്തിലുണ്ടായിരുന്നത്. റഷ്യയുടെ മണ്ണില്‍ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും സംയുക്ത ഖനനം സാധ്യമാണോയെന്നായിരുന്നു ട്രംപിനറിയേണ്ട്ത്. ഇതേ ക്രൂഡോയില്‍ ഇതേ റഷ്യയില്‍ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യയ്ക്കു മേല്‍ ചരിത്രത്തില്‍ ഇന്നുവരെ കേട്ടിട്ടില്ലാത്ത തീരുവ ചുമത്തിയിരിക്കുന്നത്. ക്രൂഡോയില്‍ വാങ്ങുന്നതിലൂടെ ഇന്ത്യ റഷ്യയുടെ യുദ്ധ സന്നാഹങ്ങള്‍ക്ക് സഹായം ചെയ്യുകയാണെന്നു പറയുന്ന അതേ നാവുകൊണ്ടു തന്നെ ക്രൂഡോയില്‍ മേഖലയില്‍ സംയുക്ത സംരംഭം ആരംഭിക്കാനുള്ള ചര്‍ച്ചയും നടത്തുക എന്നത് ട്രംപിനു മാത്രം സാധിക്കുന്ന കാര്യം. അമേരിക്കയുടെ ബഹുരാഷ്ട്ര പ്രകൃതിവാതക കമ്പനിയായ എക്‌സോണ്‍ മൊബില്‍ മുഖേന റഷ്യയുടെ സഖാലിന്‍ 1 എണ്ണപ്പാടശേഖരത്തില്‍ സംയുക്ത ഖനനത്തിനുള്ള സാധ്യതകളായിരുന്നു ട്രംപിന് അറിയേണ്ടിയിരുന്നത്. ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ട്രംപിന്റെ ഇരട്ടത്താപ്പ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
എണ്ണ ഖനനത്തിലെന്നതു പോലെ യന്ത്രങ്ങളുടെ കയറ്റുമതിയിലും ട്രംപ് മുന്‍കൈയെടുത്തു ചര്‍ച്ച നടത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. നിലവിവില്‍ ഉപരോധം നേരിടുന്ന ആര്‍ട്ടിക് എല്‍എന്‍ജി 2 പോലെയുള്ള സ്ഥലങ്ങളില്‍ വാതക ഖനനത്തിനായി യുഎസ് നിര്‍മിച ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും ട്ര്ംപ് താല്‍പര്യം പ്രകടിപ്പിച്ചുവത്രേ.