എച്ച് 1 ബി വീസയ്ക്കുള്ള അപേക്ഷാ ഫീസ് രണ്ട ലക്ഷത്തില്‍ നിന്ന് 90 ലക്ഷമാക്കി കുത്തനെ കൂട്ടി അമേരിക്ക

വാഷിങ്ടന്‍: നന്നായി പഠിച്ചിറങ്ങിയ ശേഷം അമേരിക്കയിലൊരു ജോലി എന്നത് സാമ്പത്തിക ശേഷി കുറഞ്ഞ ടെക്കികള്‍ക്കും വിദഗ്ധ തൊഴില്‍ മേഖലയിലുള്ളവര്‍ക്കും ഇനി മുതല്‍ ബാലികേറാ മല പോലെയാകുകയേയുള്ളൂ. ഇക്കൂട്ടര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എച്ച് 1 ബി വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് കുത്തനെ ഉയര്‍ത്തി അമേരിക്കനന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവായിരിക്കുന്നു. ഇനി മുതല്‍ ഒരു ലക്ഷം ഡോളറാണ് ഈ വീസയ്ക്കുള്ള അപേക്ഷാ ഫീസ്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ തൊണ്ണൂറു ലക്ഷം രൂപയോളമാണ് ഈയിനത്തില്‍ ഓരോ തൊഴിലന്വേഷകനും നീക്കി വയ്‌ക്കേണ്ടി വരിക. കുടിയേറ്റം നിയന്ത്രിക്കുകയും അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുകയുമാണ് ഈ നീക്കത്തിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ഇതുവരെ ശരാശരി രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയായിരുന്ന ഫീസാണ് ഇങ്ങനെ അമ്പരപ്പിക്കുന്ന രീതിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്
യുഎസ് പൗരന്‍മാരെയും സ്ഥിര താമസക്കാരെയും കൊണ്ട് നികത്താന്‍ ബുദ്ധിമുട്ടുള്ള ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്കായി ലോകത്തെവിടെ നിന്നും മികച്ച തലച്ചോറുകളെ അമേരിക്കയിലെത്തിക്കുക എന്നതായിരുന്നു എച്ച് 1 ബി വീസ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പുതിയ നീക്കത്തെ ടെക്ക് വ്യവസായം എതിര്‍ക്കില്ലെന്നാണ് ഇതു സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം.