അമ്മ ഇക്കരെ, രോഗിയായ മകന്‍ അക്കരെ, എത്രനാള്‍ തീ തിന്ന് ഒരു അമ്മ കഴിയണം

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകനോടൊന്നിച്ച് ജീവിക്കാന്‍ കഴിയാത്തതിന്റെ ദുഃഖത്തിലാണ് ന്യൂസീലന്‍ഡില്‍ ഷെഫായി ജോലിചെയ്യുന്ന പ്രിന്‍സ് എന്ന അമ്മ. ഒരമ്മയ്ക്കും ഈയവസ്ഥ വരരുതേയെന്നാണ് അവരുടെ പ്രാര്‍ത്ഥന. പ്രിന്‍സിന്റെയും മകന്‍ ജപ് സാഹിബിന്റെയും കഥയിങ്ങനെ.
ന്യൂസീലാന്‍ഡില്‍ 2014 മുതല്‍ സ്ഥിരതാമസമാക്കിയ കുടുംബമാണ് പ്രിന്‍സിന്റേത്. ആദ്യം മകനും ഇവരോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ മകന്റെ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട സമയമായപ്പോഴാണ് അവനു ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്നു കണ്ടെത്തുന്നത്. ഇതേത്തുടര്‍ന്ന് ന്യൂസീലന്‍ഡിലെ അക്‌സെപ്റ്റബിള്‍ സ്റ്റാന്‍ഡേഡ് ഓഫ് ഹെല്‍ത്ത് (ASH) നിയമമനുസരിച്ച് അവന്റെ വിസ റിജക്റ്റായി. അന്നുമുതല്‍ പ്രിന്‍സ് ന്യൂസീലന്‍ഡിലും ജപ് സാഹിബ് ഇന്ത്യയില്‍ പ്രിന്‍സിന്റെ അമ്മയ്‌ക്കൊപ്പവുമാണു താമസം. കുട്ടിയുടെ അച്ഛനാകട്ടെ, മദ്യപാനവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുംകൊണ്ട് ബുദ്ധിമുട്ടുകയും ചെയ്യുന്നതിനാല്‍ അവനെ ശ്രദ്ധിക്കാന്‍ കഴിയുന്ന അവസ്ഥയിലുമല്ല. ഇതിനിടെ പ്രിന്‍സും ജപിന്റെ അച്ഛനും തമ്മിലുള്ള ബന്ധം വേര്‍പിരിയുകയും ചെയ്തു.
പ്രിന്‍സിന്റെ അമ്മയ്ക്കു പ്രായമേറുന്നതനുസരിച്ച് കൊച്ചുമകനെ നോക്കാന്‍ കഴിയാതെയാവുകയാണ്. ഈയവസ്ഥയില്‍, എങ്ങനെയും മകനെ ന്യൂസീലന്‍ഡില്‍ തന്റെയടുത്തേയ്ക്കു കൊണ്ടുവരാന്‍ പരിശ്രമിക്കുകയാണവര്‍. ്യൂസീലന്‍ഡിലെ ASH നിയമത്തിനെതിരേ പൊരുതുന്ന കുടിയേറ്റക്കാരുടെ സംഘടനയും പ്രിന്‍സിന്റെയും ജപ് സാഹിബിന്റെയും പ്രശ്‌നം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തന്റെ മകന്റെ ഭാവി എന്താകുമെന്നോര്‍ത്ത് നീറുകയാണ് ഈ അമ്മ.