മദനി കേസ് വലിച്ചു നീട്ടുന്നതില്‍ സുപ്രീം കോടതി വടിയെടുത്തു, വിധി അഞ്ചു മാസത്തിനകം

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനകേസില്‍ വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകാതെ വിധിപറയണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. അഞ്ചു മാസമാണ് വിധി പറയുന്നതിന് ബെഗളൂരുവിലെ പ്രത്യേക കോടതിക്ക് സുപ്രീം കോടതി ഇനി അനുവദിച്ചിരിക്കുന്ന പരമാവധി സമയം. വിധി പറയുന്നത് നീട്ടിക്കൊണ്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് കേസിലെ 28ാം പ്രതിയായ താജുദീനാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ ഭാഗമായി കഴിഞ്ഞ പതിനാറു വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്ന് താജുദീന്റെ അഭിഭാഷകന്‍ അലക്‌സ് ജോസഫ് കോടതിയെ അറിയിച്ചു. അതോടെയാണ് കര്‍ശന നിര്‍ദേശവുമായി കോടതിയില്‍ നിന്നെത്തുന്നത്. ഇതിനിടെ മദനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയാറായില്ല. ആ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം വിചാരണക്കോടതിക്കു ലഭിക്കുന്നത്.