ബീഹാറിലെ പേരുവെട്ടിയ 3.66 ലക്ഷം വോട്ടര്‍മാരുടെ പേരുവിവരം ആവശ്യപ്പെട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിശോധനയ്ക്കു ശേഷം ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിരിക്കുന്നവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നവരില്‍ നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുര്യകാന്ത്, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങയി ബഞ്ചാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ വോട്ടര്‍മാരുട എണ്ണം കരട് പട്ടികയിലേക്കാള്‍ വര്‍ധിച്ചതിനാലുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് പുതുതായി പേരു ചേര്‍ത്തവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി.