സച്ചിനു പറ്റാത്തത് ഗില്‍ നേടി, കോഹ്ലിയെക്കാല്‍ വേഗത്തില്‍, ഒരാണ്ടില്‍ അഞ്ചു ടെസ്റ്റ് സെഞ്ചുറി

ന്യൂഡല്‍ഹി: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ചു ടെസ്റ്റ് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി ടീം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇതോടെ വിരാട് കോഹ്ലിക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമായി ഗില്‍ മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് മാച്ചിന്റെ രണ്ടാം ദിവസമാണ് ഈ നേട്ടം ഗില്‍ സ്വന്തമാക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനു പോലും സാധിക്കാത്ത നേട്ടമാണിത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരവുമാണ് ഗില്‍. എന്നാല്‍ കോഹ്ലിയാകട്ടെ 2017, 2018 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഈ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്നതില്‍ കോഹ്ലിയെ പോലും ഗില്‍ കടത്തിവെട്ടിയിരിക്കുന്നു. വെറും അഞ്ച് സെഞ്ചുറികള്‍ക്കായി വെറും പന്ത്രണ്ട് ഇന്നിങ്‌സുകളേ ഗില്ലിന് വേണ്ടിവന്നുള്ളൂ. കോഹ്ലിയാകട്ടെ പതിനെട്ട് ഇന്നിങ്‌സുകളില്‍ നിന്നാണ് അഞ്ചു സെഞ്ചുറിയിലെത്തിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അങ്ങേയറ്റം സുരക്ഷിതമായ ഉയരത്തിലാണിപ്പോള്‍ നില്‍ക്കുന്നത്. 518 റണ്‍സിന് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.