കാമുകന്‍ തേച്ചിട്ടു കടന്നപ്പോള്‍ ഒളിച്ചോടാനിറങ്ങിയ നായികയുടെ ജീവിതമിങ്ങനെ

ഇന്‍ഡോര്‍: പതിനെട്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന ഷാഹിദ് കപൂര്‍, കരീന കപൂര്‍ ചിത്രത്തിന്റെ തനിയാവര്‍ത്തനം മധ്യപ്രദേശിലെ ഇന്‍ഡോറില്‍. ഈ കഥയിലെ കേന്ദ്രകഥാപാത്രം ബിബിഎ വിദ്യാര്‍ഥിനിയായ ശ്രദ്ധ തിവാരിയാണ്. ഓഗസ്്റ്റ് 23ന് കാമുകനൊപ്പം ജീവിക്കാനായി രാത്രി രണ്ടുമണിക്ക് വീടുവിട്ട് അതീവ രഹസ്യമായി പുറത്തു പോയ ശ്രദ്ധ ഏഴു ദിവസത്തിനു ശേഷം പ്രത്യക്ഷപ്പെടുന്നത് മറ്റൊരുവന്റെ ഭാര്യയായി. ട്രെയിനില്‍ കണ്ടുമുട്ടിയ കരണ്‍ എന്ന ചെറുപ്പക്കാരനാണ് ഭര്‍ത്താവായി കുടെയുള്ളത്. തീവണ്ടിയാത്രയില്‍ അനുരാഗം മൊട്ടിട്ടു, വളര്‍ന്നു ഒടുവില്‍ മംഗല്യസൂത്രയില്‍ എത്തുകയും ചെയ്തു. ഇതിനെയല്ലേ ജീവിതയാത്രകള്‍ മുന്‍കൂട്ടി തീരുമാനിക്കാത്ത വഴികളില്‍ കൂടിയുമാകാമെന്നു കാര്യവിവരമുള്ളവര്‍ പറയുന്നത്.
ജ്ബ വി മെറ്റ് എന്ന സിനിമയിലും കഥ ഇങ്ങനെയൊക്കെത്തന്നെ. കാമുകനൊപ്പം ജീവിക്കാനായി കരീന കപൂറിന്റെ കഥാപാത്രം വീടു വിട്ടിറങ്ങുന്നു. ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ ഷാഹിദ് കപൂറിന്റെ കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ഇരുവരും അനുരാഗത്തിലാകുന്നു. ഈ യാത്രയും അനുരാഗവും അവരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുന്നു. ഇതിന്റെ പാരഡിയാണ് ശ്രദ്ധ തിവാരിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ വച്ചു സന്ധിച്ച ശേഷം ഒന്നിച്ച് പോകാമെന്ന കാമുകന്‍ സാര്‍ഥക് ഗെഹ്ലോദിന്റെ വാക്കു കേട്ടാണ് ഇരുപത്തിരണ്ടുകാരിയായ ശ്രദ്ധ വീട്ടില്‍ നിന്നിറങ്ങുന്നത്. ഇത്തരം പല കഥകളിലും നടക്കുന്നതു പോലെ കാമുകന്‍ നൈസായി തേക്കുന്നു. ഇനിയെന്ത്ു ചെയ്യേണ്ടൂ എന്നു ചിന്തിച്ച് ശ്രദ്ധ ്അതുവഴി മറ്റൊരു തീവണ്ടിയില്‍ കയറുന്നു. രത്‌ലാമിലേക്കുള്ള വണ്ടിയായിരുന്നു അത്. അതില്‍ വച്ച് സഹയാത്രികനും ഇലക്ട്രീഷനുമായ കരണ്‍ദീപ് എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. തീവണ്ടിയില്‍ നിന്നു ചാടി മരിക്കാനാണ് തന്റെ പ്ലാനെന്ന് ശ്രദ്ധ വെളിപ്പെടുത്തുന്നു. ചാടരുത്, എന്തു പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാമല്ലോയെന്ന് കരണ്‍. എന്നാല്‍ ചാടുന്നില്ല, പകരം പരിഹാരമായി തന്നെ കെട്ടിക്കോളാമോയെന്ന് ശ്രദ്ധ. പറഞ്ഞു തീര്‍ന്നില്ല സമ്മതം വന്നു കഴിഞ്ഞു.
കഥയുടെ അടുത്ത അധ്യായം ശ്രദ്ധയുടെ സ്വന്തം നാട്ടിലെ പോലീസ് സ്‌റ്റേഷനിലാണ്. വെള്ളിയാഴ്ച ഇരുവരുമൊന്നിച്ച് പോലീസ് സ്‌റ്റേഷനിലെത്തുന്നു. അവിടെ ശ്രദ്ധയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന പരാതി സമര്‍പ്പിച്ചിരുന്നതാണ്. തങ്ങള്‍ വിവാഹിതരായ കാര്യം വെളിപ്പെടുത്തുന്നു. പോലീസിന്റെയും ്അനുഗ്രഹം വാങ്ങി ഇരുവരുമൊന്നിച്ച് ശ്രദ്ധയുടെ സ്വന്തം വീട്ടിലെത്തുന്നു. കുടുംബം ഇവരെ സ്വീകരിക്കുന്നില്ല. തിരികെ പോലീസ് സ്‌റ്റേഷനിലേക്ക്. കരണിനൊപ്പം ജീവിക്കാന്‍ തീരുമാനമെടുത്ത കാര്യം അവള്‍ ആവര്‍ത്തിക്കുന്നു. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ ഇങ്ങനെ തീരുമാനിച്ചാല്‍ പോലീസിനു വേറെ റോളൊന്നും ഇല്ലല്ലോ. കുറച്ചു കൗണ്‍സലിങ്, ശേഷം സ്‌ക്രീനില്‍ എന്ന മട്ടില്‍ ഇരുവരെയും പോകാന്‍ അനുവദിക്കുന്നു. അങ്ങനെ ഇന്നലെ അവര്‍ പുതിയൊരു ജീവിതം അരംഭിക്കുകയും ചെയ്തിരിക്കുകയാണ്. പത്തു ദിവസം ഇരുവരുമൊന്നിച്ച് പ്രശ്‌നങ്ങളില്ലാതെ ജീവിക്കുന്നതു കണ്ടാല്‍ മരുമകനെയും മകളെയും വീട്ടില്‍ കയറ്റാമെന്ന നിലപാടിലാണ് ശ്രദ്ധയുടെ പിതാവ് അനില്‍ തിവാരി.