ലവ് ജിഹാദ് ആരോപിച്ച് സോനയുടെ ആത്മഹത്യാക്കുറിപ്പ്

കൊച്ചി: ലവ് ജിഹാദ് ആരോപണങ്ങള്‍ രാജ്യത്തൊട്ടാകെ കത്തിനില്‍ക്കെ ഇതേ സൂചന തന്നെ നല്‍കി കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനുമായി അടുപ്പത്തിലായിരുന്ന സോന എല്‍ദോസ് എന്ന വിദ്യാര്‍ഥിനിയാണ് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി ആത്മഹത്യാക്കുറിപ്പ് തയാറാക്കിയ ശേഷം ജീവനൊടുക്കിയത്. തന്റെ ആണ്‍സുഹൃത്തായ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സോനയുടെ മരണത്തിനു പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്റെ പരാതിയില്‍ റമീസിനെതിരേ ആത്മഹത്യാപ്രേരണ, ദേഹോപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
സോന ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ. ‘ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ല. ഇമ്മോറല്‍ ട്രാഫിക്കിനു പിടിച്ച റമീസിനോടു ഞാന്‍ ക്ഷമിച്ചു. എന്നാല്‍ അവന്‍ വീണ്ടും വീണ്ടും എന്നോടു സ്‌നേഹമില്ലെന്നു തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് അവന്‍ മതംമാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിച്ചു. റമീസിന്റെ തെറ്റുകള്‍ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോടു പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോരാ തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മേല്‍പ്പറഞ്ഞ വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു.’