ഷാര്‍ജയും ഷാര്‍ജഷേക്കും തമ്മില്‍

കോഴിക്കോട്: മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ശീതള പാനീയങ്ങളിലൊന്നായ ഷാര്‍ജ ഷേക്ക് ഷാര്‍ജ എന്ന എമിറേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ. ഷാര്‍ജയില്‍ ഷെയ്ക്ക് ഉണ്ട് ഷാര്‍ജഷേക്കില്‍ ആ പദത്തോടു സാമ്യമുള്ള ഷേക്കുമുണ്ട്. എന്നാല്‍ സത്യം ഷാര്‍ജ എന്ന എമിറേറ്റുമായി കടലിനു കടലാടിയുമായുള്ള ബന്ധം പോലെയേയുള്ളൂ. അതായത് ബന്ധമൊന്നുമില്ലെന്നര്‍ഥം.
ഈ പദം വന്നതിനു പിന്നിലുള്ള കഥ പറയുകയാണ് കോഴിക്കോട്ടെ ഭക്ഷണപ്രിയന്‍മാരുടെ കൂട്ടം. ഷാര്‍ജ ഷേക്കിന്റെ ഉത്ഭവം കേരളത്തില്‍ നിന്നാണ്, കൃത്യമായി പറഞ്ഞാല്‍ കോഴിക്കോട്ടു നിന്നാണ്. എണ്‍പതുകളുടെ പകുതിക്കു ശേഷമാണ് ഈ ഷേക്കിന്റെ പിറവി തന്നെ. ഷാര്‍ജ കപ്പ് ക്രിക്കറ്റിന്റെ ഒരു സീസണ്‍. കേരളത്തില്‍ അന്നു ടിവി അത്രകണ്ടു സാധാരണയായിട്ടില്ല. കോഴിക്കോട്ട് കലന്തന്‍ കായ നടത്തിക്കൊണ്ടിരുന്ന എപികെ ഫ്രൂട്‌സ് ആന്‍ഡ് കൂള്‍ബാര്‍ എന്ന കടയില്‍ ഒരു ടിവിയുണ്ട്. ആ പ്രദേശത്തെ കളിഭ്രാന്തന്‍മാരെല്ലാം ഷാര്‍ജ കപ്പ് ക്രിക്കറ്റ് കാണാന്‍ കടയില്‍ വന്നിരിക്കും. അന്നൊരു ദിവസം ടിവിയില്‍ നടക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കളിയാണ്. കടയും പരിസരവും ആളുകളെ കൊണ്ടു നിറഞ്ഞിരിക്കുന്നു. അപ്പോഴാണ് കലന്തന്‍ കോയയ്ക്ക് പുതിയൊരു ലഡു മനസില്‍ പൊട്ടിയത്. അതോടെ ഒരു പുതിയ പാനീയത്തിന്റെ പിറവിയായിരുന്നു.
കളി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ആള്‍ക്കാര്‍ ഓരോ ജ്യൂസും സര്‍ബത്തുമൊക്കെ ഓര്‍ഡര്‍ ചെയ്യുന്നതു പതിവായിരുന്നു. കോയ ഒരു പുതിയ പാനീയം അന്ന് അവതരിപ്പിച്ചു. തണുത്തു കല്ലുപോലെയായ പാല്‍ കുറച്ചെടുത്ത് മിക്‌സിയിലിട്ടു. അതിനൊപ്പം നന്നായി പഴുത്ത രണ്ടു ഞാലിപ്പൂവന്‍ പഴവും കുറച്ച് പഞ്ചസാരയും കുറച്ച് ബൂസ്റ്റും ചേര്‍ത്തു. എന്നിട്ട് നന്നായി മിക്‌സിയില്‍ അടിച്ചു. പുതിയ പാനീയം ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുറച്ച് ഫോര്‍കട്ട് കാഷ്യൂനട്‌സ് അതിന്റെ മുകളില്‍ വിതറി ഒരാള്‍ക്കു കുടിക്കാന്‍ കൊടുത്തു. അയാള്‍ക്ക് അതങ്ങ് ക്ഷ പിടിച്ചു. എന്താണ് കോയാ ഈ സാധനമെന്നൊരു ചോദ്യം. മറ്റൊരു പേരും മനസില്‍ വരാതിരുന്നതു കൊണ്ട് അപ്പോള്‍ നടന്നിരുന്ന ഷാര്‍ജ കപ്പ് ക്രിക്കറ്റിന്റെ പേരു വച്ച് ഷാര്‍ ഷേക്ക് എന്നു പേരും പറഞ്ഞു. ഏറെ സമയമൊന്നും വേണ്ടി വന്നില്ല കോയയുടെ കടയില്‍ തണുത്ത് കല്ലുപോലെയായ പാലു മുഴുവന്‍ തീരാന്‍.
പിറ്റേന്നു മുതല്‍ കോയയുടെ കടയില്‍ ആള്‍ക്കാര്‍ ടിവി കാണാന്‍ മാത്രമായിരുന്നില്ല വരുന്നത്, ഷാര്‍ജ ഷേക്ക് കുടിക്കാന്‍ കൂടിയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കോയയുടെ കടയുടെ അടുത്തുള്ള മറ്റു കടക്കാരൊക്കെ കൂടെ ഷാര്‍ജ ഷേക്ക് തുടങ്ങി. മെല്ലെയാണെങ്കിലും കോഴിക്കോടു നിന്ന് ഷാര്‍ജ ഷേക്ക് വടക്കോട്ടു സഞ്ചരിക്കാന്‍ തുടങ്ങി. തലശേരി, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഷാര്‍ജ ഷേക്ക് കിട്ടുമെന്നായി. ഏറ്റവുമൊടുവില്‍ ഷാര്‍ജ ഷേക്ക് സഞ്ചരിച്ചെത്തിയ സ്ഥലം തിരുവനന്തപുരവും കൊല്ലവുമൊക്കെയാണ്. കോഴിക്കോടു നിന്നുള്ള ദൂരക്കൂടുതലിനെക്കാള്‍ ജ്യൂസ് കുടിക്കുന്നത് കേരളത്തിന്റെ തെക്കേയറ്റത്ത് അത്രകണ്ട് പോപ്പുലാറാകാത്ത കാലമായിരുന്നു അത്.
തെക്കോട്ടുള്ള ഷാര്‍ജ ഷേക്കിന്റെ സഞ്ചാരം തുടങ്ങുന്നതു തൃശൂരില്‍ നിന്നാണ്. കോഴിക്കോടു നിന്ന് തൃശൂരിലേക്ക് ഷാര്‍ജ ഷേക്ക് എത്തിയെങ്കില്‍ കൂടി ക്ലച്ച് പിടിക്കാന്‍ ഇത്തിരി സമയമെടുത്തു എന്നതാണ് ചരിത്രം. കാരണം തൃശൂരുകാര്‍ കുറേക്കൂടി കണ്‍സര്‍വേറ്റിവായിരുന്നു. അവര്‍ക്ക് ചോരയില്‍ പിടിച്ച ശീതളപാനീയം നന്നാറി സര്‍ബത്തായിരുന്നു. നറുനീണ്ടിക്കിഴങ്ങിന്റെ സത്തും നാരങ്ങയുടെ നീരും കൂട്ടിയെടുക്കുന്ന നറുനീണ്ടി സര്‍ബത്ത് അഥവാ നന്നാറി സര്‍ബത്തിന്റെ ഏകാധിപത്യത്തിലേക്ക് മെല്ലെയാണെങ്കിലും ഷാര്‍ജയുടെ കൊഴുത്ത സ്വാധീന കയറി വന്നു. അവിടെ നിന്നു നോക്കി നില്‍ക്കുന്ന വേഗത്തിലാണ് എറണാകുളത്തേക്കും കോട്ടയത്തേക്കുമൊക്കെ ഷാര്‍ജ ഷേക്കിന്റെ തേരോട്ടം നടക്കുന്നത്. ഇന്നു കേരളത്തില്‍ എവിടെ ചെന്ന് ഷേക്ക് എന്നു മാത്രം പറഞ്ഞാല്‍ അതിന് ഒരൊറ്റ അര്‍ഥമേയുള്ളൂ, ഷാര്‍ജ ഷേക്ക് എന്നു മാത്രം.