പറന്നതു പറന്നു, പിന്നെയങ്ങ് ഉറങ്ങിപ്പോയ സീപ്ലെയിനെ ഇനിയാര് ഉണര്‍ത്തും

കൊച്ചി: എന്തൊരു ആഘോഷവും എന്തൊക്കെ പ്ര്ഖ്യാപനങ്ങളുമായിരുന്നു കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നു മാട്ടുപ്പട്ടി ഡാമിലേക്കു സീപ്ലയിന്‍ പറന്നപ്പോള്‍. കേരള ടൂറിസം പുതിയ ലെവലിലേക്ക് ഉയരുകയാണെന്നു പ്രഖ്യാപിക്കപ്പെട്ടു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളും പ്രധാന ജലാശയങ്ങളും തമ്മില്‍ ബന്ധിപ്പിച്ച് സീപ്ലെയിനുകളും അവ ഓപ്പറേറ്റ് ചെയ്യാന്‍ സൗകര്യം ലഭിക്കുന്ന വിധത്തില്‍ വാട്ടര്‍ഡ്രോമുകളും ആരംഭിക്കുമെന്നായിരുന്നു ഏറ്റവും വലിയ പ്രഖ്യാപനം. എന്നാല്‍ കന്നിപ്പറക്കല്‍ കഴിഞ്ഞ് പത്തു മാസം പിന്നിടുമ്പോഴും രണ്ടാമതൊരു തവണ സീപ്ലെയിന്‍ പറന്നിട്ടില്ല. മാട്ടുപ്പട്ടി ഡാമില്‍ ഇത് പറന്നിറങ്ങുന്നതിന് സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കാത്തതാണ് തടസമായി പറയപ്പെടുന്നത്. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്റ് ഈ തടസം നീക്കുന്നതിനു യാതൊന്നും ചെയ്യുന്നതുമില്ല. യഥാ്ര്‍ഥത്തില്‍ കേരള ടൂറിസത്തിനു പുതിയ മുഖം നല്‍കാനും സഞ്ചാരികള്‍ക്കു പുതി അനുഭവം നല്‍കാനും സഹായിക്കുമായിരുന്ന പദ്ധതിയാണ് എവിടെയുമെത്താതെ ഫയലിലുറങ്ങാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്.