സഞ്ജുവാണ് താരം. ആദ്യം അരക്കൈ നോക്കിയത് ചെന്നൈ, ഇപ്പോ വേറെയും

ജയ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് മാര്‍ക്കറ്റില്‍ ഏറ്റവും വിലയുള്ള താരമായി മലയാളിയായ സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു സഞ്ജു റ്റാറ്റ പറഞ്ഞിറങ്ങിയിട്ടില്ല, എന്നാല്‍ ഇറങ്ങുമെന്നു കരക്കമ്പി പരന്നപ്പോഴേ ചെന്നൈയാണ് ആദ്യം ചാക്കുമായി ഇറങ്ങിയത്. എന്നാല്‍ എവിടെയോ പിശകി. അതോടെ സഞ്ജുവിനെ ട്രേഡ് ചെയ്യുന്നതില്‍ നിന്ന് ചെന്നൈ പിന്നാക്കം വലിഞ്ഞു. ആ ഒഴിവിലേക്ക് ഇടിച്ചു കയറിവന്നിരിക്കുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്.
ഒരു തരം വച്ചുമാറ്റമാണ് കൊല്‍ക്കത്ത മുന്നോട്ടു വച്ചിരിക്കുന്ന ആശയമെന്നു ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. സഞ്ജുവിനെ കൊല്‍ക്കത്തയ്ക്കു കൊടുത്താല്‍ പകരമായി അങ്കിഷ് രഘുവംശിയെയോ രമണ്‍ദീപ് സിംഗിനെയോ രാജസ്ഥാനു പകരം നല്‍കാമത്രേ. എന്നാല്‍ ഈ ഓഫറിനോടു രാജസ്ഥാന്‍ ഇതുവരെ കാര്യമായി പ്രതികരിച്ചിട്ടില്ലെന്നാണറിയുന്നത്. സഞ്ജുവും പ്രതികരണങ്ങളില്‍ നിന്നു വലിഞ്ഞു നില്‍ക്കുകയാണ്. സഞ്ജു കൊല്‍ക്കത്തയിലെത്തിയാല്‍ നിലവിലുള്ള കാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്ക് ഒപ്പം തുടരുക ബുദ്ധിമുട്ടാകും. അങ്ങനെയെങ്കില്‍ സഞ്ജുവിനു വേണ്ടി കൊല്‍ക്കത്തയ്ക്കു നഷ്ടമാകാന്‍ പോകുന്നത് മൂന്നു താരങ്ങളെയായിരിക്കും. ഐപിഎല്‍ കരിയറിന്റെ തുടക്കത്തില്‍ ആര്‍ക്കും വേണ്ടാതെ കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ടായിരുന്ന താരമായിരുന്നു സഞ്ജു എന്നതു വേറെ കാര്യം. ്അക്കാലത്ത് പ്ലേയിങ ഇലവനില്‍ സഞ്ജുവിനെ ഇറക്കുക പോലുമില്ലായിരുന്നതാണ്.