റിവേഴ്‌സ് ഹവാലയില്‍ വലിയ കണ്ടെത്തലുകള്‍

കോഴിക്കോട്: 2700 കോടി രൂപയുടെ റിവേഴ്‌സ് ഹവാല ഇടപാടില്‍ ആദായ നികുതി ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം അന്വേഷണം മുന്നേറുന്നു. വിവിധ ട്രാവല്‍ ഏജന്‍സികളും കറന്‍സി എക്‌സ്‌ചേഞ്ചുകളും സ്വകാര്യ ബാങ്കുകളും വഴി വന്‍തോതില്‍ വിദേശത്തേക്കു കടത്തി എന്നതാണ് റിവേഴ്‌സ് ഹവാല ഇടപാട്. അഞ്ചു വര്‍ഷത്തിനിടെ ഇത്തരത്തില്‍ 2700 കോടി രൂപ കടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണമത്രയും മുടക്കിയിരിക്കുന്നത് ക്രിപ്‌റ്റോ കറന്‍സി, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കായാണെനനാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
ഐബിക്‌സ് ഹോളിഡേയ്‌സ്, ടോസ്‌ക ഹോളിഡേയ്‌സ്, ഹൊറസ്3 കാപിറ്റല്‍, എന്നീ ട്രാവല്‍ ഏജന്‍സികളിലും കൊച്ചിയിലെ എക്‌സ് ഫോറെക്‌സ് പേ എന്ന റഫറല്‍ ഏജന്‍സിയിലും പരിശോധന നടന്നു. ഇവയുടെ ഉടമകളായ മുഹമ്മദ് മുഷ്താഖ്, മുഹമ്മദലി, നഫി, ഷാനു, സഞ്ജീദ് അലി, റിയാസ് എന്നിവരുടെ വീടുകളും പരിശോധിക്കപ്പെട്ടു. എക്‌സ് ഫോറെക്‌സിലെ പരിശോധയുടെ ഭാഗമായി വിനയന്‍, പ്രഭിത് എന്നിവരെ ചോദ്യം ചെയ്യുകയുമുണ്ടായി.
വിദേശത്തു വച്ചു വാങ്ങിയ ക്രിപ്‌റ്റോ കറന്‍സി കേരളത്തില്‍ വില്‍ക്കുകയും ഇന്ത്യന്‍ കറന്‍സി രൂപത്തില്‍ ലഭിച്ച വരുമാനം വ്യാജരേഖകളുടെ ബലത്തില്‍ പല ബാങ്കുകളുടെയും സഹകരണത്തോടെ വിദേശത്തേക്കു തിരികെ കടത്തുകയും ചെയ്തു എന്നാണ് കണ്ടെത്തല്‍. ബാങ്കുകളെ സംബന്ധിച്ചിടത്തോളം അനായാസം ബിസിനസ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി ഇതു മാറി. അതിനാല്‍ ഇടപാടുകള്‍ക്ക് വഴിവിട്ട സഹായം വേണ്ടുവോളം ലഭിച്ചു. വ്യക്തികളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ തിരുത്താന്‍ കൂട്ടു നിന്നാണ്് ബാങ്കുകള്‍ ഈ ഇടപാടില്‍ സഹായിച്ചത്. ആദായ നികുതി വകുപ്പില്‍ നിന്നു മറച്ചു വച്ച വിദേശ നിക്ഷേപവും വിദേശ സ്വത്തും സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയിട്ടുമുണ്ട്.