അധികം ഡെക്കറേഷനൊന്നും വേണ്ട, അയ്യങ്കാര്‍ യോഗ അത്ര മെച്ചമൊന്നുമല്ലെന്ന്

സിഡ്‌നി: പ്രായം മുന്നോട്ടു ചെല്ലുന്നതനുസരിച്ച് യോഗയിലേക്കു തിരിയുന്നവര്‍ പലപ്പോഴും പറയാറണ്ട്, യോഗ പഠനം അവരെ കൂടുതല്‍ ആത്മവിശ്വാസവും കരുത്തും ഉള്ളവരാക്കുന്നെന്ന്. എന്നാല്‍ യോഗ ശീലമാക്കിയവര്‍ക്കിടയില്‍ നടന്നൊരു പഠനം വ്യക്തമാക്കുന്നത് യോഗ മറ്റെന്തൊക്കെയാണെങ്കില്‍ കൂടി, മാരകമായ വീഴ്ചകളില്‍ നിന്ന് ആരെയും സംരക്ഷിക്കുന്നതേയില്ലെന്ന്. അതുകൊണ്ടും തീരുന്നില്ല, ഒരു പ്രത്യേകയിനം യോഗ വീഴ്ചയുടെ സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്.
യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഒരു സംഘം ഗവേഷകര്‍ അയ്യങ്കാര്‍ യോഗ എന്ന പേരില്‍ പ്രശസ്തമായിരിക്കുന്ന ഒരിനം യോഗാ സമ്പ്രദായത്തിനെതിരേ വാദങ്ങള്‍ നിരത്തുന്നത് കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. പ്രായമായ ആള്‍ക്കാര്‍ക്കിടയിലാണ് അയ്യങ്കാര്‍ യോഗയ്ക്ക് ഏറ്റവും പ്രചാരമുള്ളത്. അതിനു കാരണമായി പറയുന്നത് വീഴ്ചകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിനുള്ള കഴിവും. ഈ പ്രചാരണത്തിനു മുഴുവന്‍ അടിസ്ഥാനമായുള്ളത് മാര്‍ഗരറ്റ് കിര്‍ക്ക്വുഡ് എന്നൊരു എണ്‍പത്തിമൂന്നുകാരിയുടെ അനുഭവം. ഒരിക്കല്‍ വീണ് ഇടുപ്പെല്ലിനു പൊട്ടലേറ്റതാണിവര്‍ക്ക്. എന്നാല്‍ സര്‍ജറിയുടെ രണ്ടാം ദിവസം എഴുന്നേറ്റു നിന്നുവത്രേ. അയ്യങ്കാര്‍ യോഗയുടെ മഹത്വം കൊണ്ടു മാത്രം സാധിച്ച കാര്യമായിരുന്നു ഇതെന്നാണവര്‍ തട്ടിവിട്ടത്.
ഈ സാഹചര്യത്തിലാണ് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ യോഗയും വീഴ്ചയും തമ്മിലുള്ള സ്വാധീനം പഠിക്കാന്‍ നിശ്ചയിക്കുന്നത്.
യോഗ ശീലിക്കുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അനായാസ ചലനങ്ങള്‍ക്കുമൊക്കെ സഹായിച്ചേക്കാം. എന്നാല്‍ വീഴ്ചയുടെ കാര്യത്തില്‍ യോഗ ആരെയും വിശേഷിച്ചു സഹായിക്കുന്നൊന്നുമില്ലെന്ന് അവര്‍ പഠനത്തിനു ശേഷം വളച്ചുകെട്ടൊന്നുമില്ലാതെ പറയുന്നു. എന്നു മാത്രമല്ല, വീഴ്ചകളുടെ കാര്യത്തില്‍ യോഗ ചെറുതായെങ്കിലും ദോഷകരവുമാണ്. അറുപതു വയസിനു മേല്‍ പ്രായമുള്ള എഴുനൂറു പേരെയാണ് ഇവര്‍ പഠനത്തിനു വിധേയരാക്കിയത്. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ഒരു കൂട്ടരോട് അയ്യങ്കാര്‍ യോഗ ചെയ്യാനും രണ്ടാമത്തെ കൂട്ടരോട് ശ്വാസ നിയന്ത്രണവും സ്‌ട്രെച്ചിങ് പോലെയുള്ള സാധാരണ വ്യായാമങ്ങള്‍ ചെയ്യാനുമാണ് നിര്‍ദേശിച്ചത്. ഇങ്ങനെ ഒരു വര്‍ഷമായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനിടെ ഇവര്‍ എത്രപ്രാവശ്യം വീഴുന്നുവെന്ന് ഗവേഷകര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. പ്രതീക്ഷിച്ചതിനു നേരെ വിപരീതമായ കാര്യമാണ് കണ്ടതെന്ന് സംഘത്തെ നയിക്കുന്ന ആന്‍ ടീഡ്മാന്‍ പറയുന്നു.
യോഗ പരിശീലിച്ചുകൊണ്ടിരുന്നവര്‍ രണ്ടാമത്തെകൂട്ടരെക്കാള്‍ 33 ശതമാനം അധികം വീഴ്ചയ്ക്കാണ് വിധേയരായത്. യോഗക്കാര്‍ 276 പ്രാവശ്യം വീണുവെങ്കില്‍ സാദാ വ്യായാമക്കാര്‍ വീണത് 164 പ്രാവശ്യം മാത്രം. വീഴ്ചയില്‍ ഗുരുതര സ്വഭാവമുള്ള പരിക്കു പറ്റിയതിലും ടോപ്പില്‍ യോഗക്കാര്‍ തന്നെ. പതിനഞ്ചു ശതമാനം യോഗക്കാരുടെ പരിക്ക് വലുതായിരുന്നെങ്കില്‍ പതിമുന്നു ശതമാനം വ്യായാമക്കാരുടെ പരിക്കേ ഗുരുതരമായിരുന്നുള്ളൂ. പഠനത്തിനു ശേഷം വ്യക്തമായ കാര്യമായി ടീഡ്മാന്‍ പറയുന്നത് അയ്യങ്കാര്‍ യോഗയ്ക്ക് കൂടുതലായി മെച്ചമൊന്നും ഇല്ലെന്നു മാത്രമല്ല, കുടുതല്‍ ദോഷവുമാണ്. സാഹചര്യം, ഒരാളുടെ സ്വഭാവം, ശരീര ഘടന എന്നിവയെല്ലാം ചേര്‍ന്നാണ് വീഴ്ചയുണ്ടാകുമോ, വീഴ്ച മാരകമാകുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുക.