ജറൂസലം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍കൈയില്‍ തയാറാക്കിയ വെടിനിര്‍ത്തലിനെ തള്ളി ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 35 കുട്ടികളടക്കം 91 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു. കണക്കുകളുടെ വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും നിരവധിയാള്‍ക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രേലി സൈനികര്‍ക്കു നേരേ നിറയൊഴിക്കുകയാണെന്ന് ആരോപിച്ച് ഇന്നലെയാണ് നെതന്യാഹു വീണ്ടും വ്യോമാക്രമണം ആരംഭിക്കുന്നതിന് നിര്‍ദേശം നല്‍കിയത്.
ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് ഗാസ സിവിള്‍ ഡിഫന്‍സ് വകുപ്പ് പറഞ്ഞതായി അറിയുന്നു. ജനവാസ സ്ഥലങ്ങള്‍ നോക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നും ആരോപണം ഉയരുന്നുണ്ട്. ഹമാസ് വെടിനിര്‍ത്തലിനു തൊട്ടുപിന്നാലെ നൂറുകണക്കിനു പലസ്തീനികളെയാണ് പരസ്യമായി വെടിവച്ചു കൊന്നുതള്ളിയത്. ഇവര്‍ ഇസ്രയേലിന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ചു എന്ന ആരോപണവുമായാണ് ഹമാസ് കൊലപാതകങ്ങളെ ന്യായീകരിച്ചത്. ട്രംപ് നേരിട്ട് ഭീഷണി മുഴക്കിയതോടെയാണ് പരസ്യമായ കൊലപാതകങ്ങള്‍ ഹമാസ് നിര്‍ത്തുന്നത്.

