സോനയുടെ ആത്മഹത്യ, റമീസ് അറസ്റ്റില്‍

ആലുവ: ടിടിഐ വിദ്യാര്‍ഥിനിയായിരുന്ന സോന എല്‍ദോസിന്റെ ആത്മഹത്യയില്‍ സംസ്ഥാനം നടുങ്ങി നില്‍ക്കെ യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരു പറഞ്ഞ് കുറ്റപ്പെടുത്തുന്ന പറവൂര്‍ ആലങ്ങാട് തോപ്പില്‍പറമ്പില്‍ റമീസിനെ പോലീസ് അറസ്റ്റു ചെയ്തു. റമീസ് വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിക്കുകയും വീട്ടില്‍ തടങ്കലിലാക്കി ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചതിനു ശേഷമാണ് കോതമംഗലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്തത്. യുവതിയെ മര്‍ദിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കളെയും ബന്ധുക്കളെയും റമീസിനൊപ്പം കൂട്ടുപ്രതികളാക്കാന്‍ പോലീസ് ആലോചിക്കുന്നു.
അലങ്ങാട് പ്രദേശത്തെ കശാപ്പുകാരനാണ് റമീസിന്റെ പിതാവ്. പലയിടങ്ങളിലായി കശാപ്പുകടകള്‍ നടത്തിയും അറവു നടത്തിയും സാമ്പത്തികമായി നല്ല നിലയിലെത്തിയ ഈ കുടുംബം സോന മതം മാറിയാല്‍ മാത്രമേ പുത്രനെക്കൊണ്ടു വിവാഹം കഴിപ്പിക്കൂ എന്നു നിര്‍ബന്ധം പിടിച്ചുവത്രേ. റമീസും നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജോലിക്കു പുറമെ കശാപ്പില്‍ സഹായിയായി നില്‍ക്കാറുണ്ടായിരുന്നു. ആലുവ യുസി കോളജില്‍ പഠിക്കുന്ന സമയത്താണ് റമീസും സോനയും പ്രണയത്തിലാകുന്നത്. പ്രണയം മുന്നോട്ടു കൊണ്ടു പോകുന്നതിനിടെ തന്നെ ചേരാനല്ലൂരിലെ ലോഡ്ജില്‍ നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിരുന്നു.
ഇത് അറിഞ്ഞതോടെ ആദ്യം മതംമാറ്റം പിന്നീട് വിവാഹം എന്ന തീരുമാനത്തില്‍ നിന്ന് ആദ്യം രജിസ്റ്റര്‍ വിവാഹം പിന്നീട് മതംമാറ്റം എന്ന നിലപാടിലേക്ക് സോന എത്തിയതില്‍ കുപിതരായ കുടുംബം യുവതിയെ കടത്തിക്കൊണ്ടുവന്ന് ബലമായി മതപഠനത്തിന് അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് ദേഹോപദ്രവമുണ്ടാകുന്നത്. സോനയുടെ വാട്‌സാപ്പ് ചാറ്റുകളിലൂടെയും മറ്റും ഈ സംഭവങ്ങള്‍ക്കെല്ലാം വേണ്ടത്ര തെളിവു ലഭിച്ച ശേഷമാണ് റമീസിന്റെ അറസ്റ്റിലേക്ക് പോലീസ് നീങ്ങിയത്. കൂടുതല്‍ അന്വേഷണത്തിനു ശേഷം കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കും.