ഹൂ കെയേഴ്‌സ് പൊതുപ്രവര്‍ത്തകന്‍ രാഹുലോ, ആണെന്നു ജനങ്ങള്‍, നാളുകള്‍ എണ്ണപ്പെട്ടു

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമായി മാറിയ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടുവില്‍ സാമൂഹ്യ മാധ്യമങ്ങളിലെ എതിര്‍ പ്രചാരണങ്ങളുടെയും സ്വഭാവദൂഷ്യ ആരോപണത്തിന്റെയും കുരുക്കില്‍ പെട്ട് കളമൊഴിയേണ്ട സാഹചര്യത്ത്‌ലേക്കു കാര്യങ്ങള്‍ നീങ്ങുന്നു. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കാനുള്ള ചര്‍ച്ചകള്‍ വളരെ സജീവമായി കോണ്‍ഗ്രസില്‍ നടക്കുന്നുവെന്നാണ് അറിയുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുകയാണ്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവും രാഹുലിനോടു കടുത്ത സമീപനം തന്നെ സ്വീകരിക്കണമെന്ന നിലപാടിലാണെന്നറിയുന്നു.
രണ്ടാഴ്ച മുമ്പ് പേരു വെളിപ്പെടുത്തപ്പെടാത്ത ഒരു മാധ്യമപ്രവര്‍ത്തകയുടെ പേരില്‍ രാഹുല്‍ സാമൂഹ്യ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും പ്രതിക്കൂട്ടിലായിരുന്നു. സ്വഭാവദൂഷ്യം ആയിരുന്നു ആ ആരോപണത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇതേ കാര്യത്തില്‍ ഇന്നലെ പുതുമുഖമായ യുവ ചലച്ചിത്ര താരം ഒരു സോഷ്യല്‍ മീഡിയ ചാനലിനു നല്‍കിയ അഭിമുഖത്തിലും ആരോപണം ആവര്‍ത്തിക്കുകയുണ്ടായി. തെറ്റായ ഉദ്ദേശ്യത്തോടെ ഹോട്ടല്‍ മുറിയിലേക്ക് തന്നെ ജനപ്രതിനിധി കൂടിയായ ഒരു യുവ കോണ്‍ഗ്രസ് നേതാവ് ക്ഷണിക്കുകയും തന്റെ എതിര്‍പ്പിനെ അവഗണിച്ച് നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ നടിയുടെ ആരോപണം. നടി രാഹുലിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഉദ്ദേശിക്കപ്പെടുന്ന വ്യക്തി രാഹുലാണെന്നു വ്യക്തമായിരുന്നു. മാധ്യമ പ്രവര്‍ത്തകയുടെ ആരോപണത്തോട് രാഹുല്‍ പ്രതികരിച്ചത് ഹൂ കെയേഴ്‌സ് എന്ന ഒറ്റവാക്കിലായിരുന്നു. ഇത്തരം ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡുള്ള പൊതുപ്രവര്‍ത്തകര്‍ സമീപനം മാറ്റണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. ഹൂ കെയേഴ്‌സ് എന്ന ഒറ്റ വാക്കുകൊണ്ടാണ് നടിയുടെ ആരോപണം രാഹുലിനു നേരേ തിരിയുന്നത്. എന്തായാലും തല്‍ക്കാലത്തേക്കെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നു വ്യക്തം.