ഇന്ത്യ ആതിഥേയന്‍, പക്ഷേ അനങ്ങുന്നില്ല, ഇക്കൊല്ലം ക്വാഡ് ഉച്ചകോടി വഴിയാധാരമാകുമോ

സിഡ്‌നി: അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയും ചൈനയും അതിവേഗം കൂടുതല്‍ അടുക്കുമ്പോള്‍ ആശങ്കകളുയരുന്നത് ക്വാഡ് ഉച്ചകോടിയുടെ ഭാവി സംബന്ധിച്ച്. ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാന്‍ എന്നീ നാലു രാജ്യങ്ങളാണ് ക്വാഡ് അംഗങ്ങള്‍. 2021 മുതല്‍ ക്വാഡ് ഉച്ചകോടി ലോകം മുഴുവന്‍ ശ്രദ്ധിച്ചു പോരുന്നതുമാണ്. ലോക വാണിജ്യമേഖലയില്‍ ചൈനയുടെ കടന്നു കയറ്റത്തിനെതിരേ സഹകരിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് ക്വാഡിലൂടെ ഉദ്ദേശിക്കുന്നതു തന്നെ.
ക്വാഡില്‍ ഒപ്പം നില്‍ക്കെത്തന്നെ ഇന്ത്യ അതേ ചൈനയുടെ കൈപിടിക്കുകയാണിപ്പോള്‍. ഈ വിരോധാഭാസമാണ് ക്വാഡിന്റെ ഭാവി സംബന്ധിച്ച് ആശങ്കകളായി മാറുന്നത്. ക്വാഡ് ഉച്ചകോടിയുടെ വേദിയൊരുക്കാനുള്ള അവസരം ഓരോ അംഗരാജ്യത്തിനും മാറിമാറി ലഭിക്കുകയാണ് ചെയ്യുന്നത്. ഇക്കൊല്ലം ഇന്ത്യയുടെ അവസരമാണ്. എന്നാല്‍ സമയം ഇത്ര അതിക്രമിച്ചിട്ടു പോലും തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. സാധാരണയായി രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടികളുടെയും മറ്റും തീയതി വളരെ നേരത്തെ നിശ്ചയിക്കുന്നതാണ്. എന്നാല്‍ 2019ല്‍ ടെക്‌സാസില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ട്രംപിനു കൈകൊടുത്ത് മൈ ഫ്രണ്ട് എന്നു പറഞ്ഞ മോദിയില്‍ നിന്ന് ഇപ്പോഴത്തെ മോദി ഏറെ മാറിയിരിക്കുന്നു. ഈ അകല്‍ച്ചയുടെ ബലിയാടാകാന്‍ പോകുന്നത് ക്വാഡ് സഖ്യമായിരിക്കുമെന്ന ആശങ്ക എല്ലാ അംഗരാജ്യങ്ങള്‍ക്കും ഇപ്പോഴുണ്ട്.