ബില്‍ അടിക്കാന്‍ നമ്പര്‍ ചോദിക്കുന്നതു നമ്പരാകാം. ഇനി കഥ മാറും കേട്ടോ

ന്യൂഡല്‍ഹി: കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ബില്‍ കൗണ്ടറില്‍ നില്‍ക്കുമ്പോള്‍ അവര്‍ നിങ്ങളോട് ഫോണ്‍ നമ്പര്‍ ചോദിക്കുമ്പോള്‍ തരില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ നിങ്ങള്‍ക്കുണ്ട്. എന്നാല്‍ അതില്‍ നിന്ന് ഒരു പടി കൂടി മുന്നോട്ടു പോകാന്‍ ഇന്ത്യയിലെ പുതിയ ഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ വരുന്നു.
നിയമം പ്രാബല്യത്തിലായി കഴിഞ്ഞാല്‍ ഒരു കടയില്‍ നിന്നു പോലും നിങ്ങളോടു ഫോണ്‍നമ്പര്‍ ചോദിക്കാന്‍ പാടില്ല. ബില്‍ അടിക്കുന്ന ആവശ്യത്തിലേക്ക് ഫോണ്‍ നമ്പര്‍ ആവശ്യമായി വരുകയാണെങ്കില്‍ ഉപകരണത്തിന്റെ കീപാഡ് നിങ്ങള്‍ക്കു കൈമാറണം. അതില്‍ സ്വയം ഫോണ്‍ നമ്പര്‍ രേഖപ്പെടുത്താന്‍ അനുവദിക്കുകയാണ് വേണ്ടത്. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ ഉപഭോക്താക്കളില്‍ നിന്നു ശേഖരിക്കുന്ന ഫോണ്‍ നമ്പരുകള്‍ വലിയ വിലയ്ക്കു വില്‍ക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്. ഇത്തരം നമ്പരുകള്‍ക്ക് കരിഞ്ചന്തയില്‍ ഏറെ ആവശ്യക്കാരാണുള്ളത്. ലോയല്‍റ്റി സ്‌കീമുകളുടെ പേരിലും മറ്റുമാണ് പലരും നമ്പര്‍ വാങ്ങിയെടുക്കുന്നത്. എന്നാല്‍ ഫോണ്‍നമ്പരുകള്‍ ബാങ്ക് അക്കൗണ്ടുമായും ഗവണ്‍മെന്റ് രേഖകളുമായുമൊക്കെ ബന്ധിച്ചിരിക്കുന്നതിനാല്‍ ഇതില്‍ സുരക്ഷാ പ്രശ്‌നങ്ങളും ഏറെയാണ്.
ഈ സാഹചര്യത്തിലാണ് പുതിയ നിയമത്തില്‍ വളരെ കൃത്യമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതു പോലെ ഫോണ്‍ നമ്പര്‍ വാങ്ങുന്നവര്‍ പോലും എന്തിനാണിതു വാങ്ങുന്നത്, എത്ര കാലം സൂക്ഷിക്കും, എങ്ങനെ സൂക്ഷിക്കും തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കണമെന്ന കാര്യവും നിയമം മൂലം ഉറപ്പു വരുത്തും.