സ്വന്തം രാജ്യത്ത് ബോംബിട്ട് സ്വന്തം പൗരന്‍മാരെ കൊന്ന് പാക്കിസ്ഥാന്‍. ഭീകരവേട്ടയ്ക്കിടെ മരിച്ചത് മുപ്പതു ഗ്രാമീണ കര്‍ഷകര്‍

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ യുദ്ധ വിമാനങ്ങളുപയോഗിച്ചു നടത്തിയ എയര്‍ റെയ്ഡില്‍ പാക്കിസ്ഥാന്‍ കൊന്നത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സ്വന്തം പൗരന്‍മാരായ മുപ്പതു പേരെ. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ മാത്രേദാര പ്രദേശത്താണ് ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെ പാക്കിസ്ഥാന്‍ ആക്രമണം അഴിച്ചു വിട്ടത്. അത്യാധുനിക ജെഎഫ് 17 ഫൈറ്റര്‍ വിമാനങ്ങള്‍ മുഖേനയാണ് ഈ പ്രദേശത്തു ബോംബ് വര്‍ഷിച്ചത് എന്നറിയുന്നു. ആകെ എട്ട് എല്‍എസ് 6 ശ്രേണിയിലുള്ള ബോംബുകളാണ് പൊട്ടിച്ചത്. ഒരു ഗ്രാമം ഒന്നാകെ തകര്‍ന്നതായും അനേകര്‍ക്കു പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
തഹ്‌രീക് ഇ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയുടെ പ്രവര്‍ത്തകര്‍ അഫാഗാനിസ്ഥാനില്‍ നിന്നു നുഴഞ്ഞെത്തി ഈ പ്രദേശം താവളമാക്കുന്നുവെന്നാണ് പാക്കിസ്ഥാനു ലഭിച്ച രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്. എന്നാല്‍ മരിച്ചതില്‍ ഭീകരരുണ്ടോയെന്ന കാര്യം ഇനിയും വെളിവാകേണ്ടതുണ്ട്. എന്തായാലും നാട്ടുകാരും പാവങങ്ങളും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഈ മാസം 13,14 തീയതികളിലായും ഇവിടെ വലിയ ഭീകരവേട്ട നടന്നിരുന്നുവെങ്കിലും അപ്പോഴൊന്നും ബോംബര്‍ വിമാനങ്ങളും മറ്റും ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ ഭീകരവിരുദ്ധ ആക്രമണത്തില്‍ 31 ടിടിപി പ്രവര്‍ത്തകരെ വധിച്ചുവെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്.