മരുന്നടിക്കാരുടെ സ്വന്തം നഴ്‌സിങ് വിദ്യാര്‍ഥി പിടിയില്‍

തിരുവനന്തപുരം: പഠനം നഴ്‌സിങ്. എന്നാല്‍ കൊടുക്കുന്നത് വെറും മരുന്നല്ലെന്നു മാത്രം. മരുന്നടിക്കാരുടെ വേണ്ടപ്പെട്ട ‘മാലാഖ’ ബെംഗളുരൂവില്‍ പിടിയിലായി. കേരളത്തിലേക്കു വന്‍തോതില്‍ രാസലഹരികള്‍ കടത്തുന്നതില്‍ മെയിന്‍ ഏജന്റുമാരില്‍ ഒരാളാനഴ്‌സിങ് വിദ്യാര്‍ഥിയും കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയുമായ അനുഷയാണ് കേരള പോലീസിന്റെ പിടിയിലായിരിക്കുന്നത്.
തിരുവനന്തപുരം മുട്ടത്തറ സ്വദേശി ഗോപകുമാറിനെ കഴിഞ്ഞ ദിവസം 32 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നിരിക്കുന്നത് ബെംഗളൂരുവിലുള്ള അനുഷയുമായി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് എസ്എച്ച്ഓ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഒരു ടീം ബെംഗളൂരുവിലെത്തുമ്പോള്‍ കണ്ടെത്തുന്നത് മലയാളിയായ നഴ്‌സിങ് വിദ്യാര്‍ഥിനി അനുഷയെ. കൈയോടെ പൊക്കുകയും ചെയ്തു.
മലയാളികള്‍ താമസിക്കുന്ന ലോഡ്ജുകളും ഹോസ്റ്റലുകളും മറ്റുമായിരുന്നു അനുഷയുടെ ഇഷ്ടസങ്കേതങ്ങള്‍. രണ്ടു വര്‍ഷത്തോളമായി ഈ ബിസിനസ് തുടങ്ങിയിട്ട്. ആദ്യമാദ്യം ലഹരിക്ക് ആവശ്യമായെത്തുന്നവര്‍ക്കു സപ്ലൈ ചെയ്തു തുടങ്ങും. പിന്നീട് അവരെ തന്നെ സപ്ലൈയര്‍മാരാക്കി സ്വന്തം വിപണന ശൃംഘല വികസിപ്പിക്കും. അതായിരുന്നു ഇവരുടെ രീതി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ലഹരി വില്‍പനയുമുണ്ട്.