മറുമരുന്നില്ലാത്ത നൈറ്റ്‌മെയര്‍ ബാക്ടീരിയ അമേരിക്കയില്‍ 70% കൂടിയെന്നു കണ്ടെത്തല്‍

വാഷിങ്ടന്‍: പതിവു മരുന്നുകളൊന്നും ഫലിക്കാത്ത ബാക്ടീരിയകളുടെ സാന്നിധ്യം അമേരിക്കയില്‍ വര്‍ധിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ശാസ്ത്രജ്ഞരുടെ ഗവേഷമാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുറത്തുവന്നിരിക്കുന്നത്. അറിയപ്പെടുന്ന ആന്റിബയോട്ടിക്കുകളെയെല്ലാം പ്രതിരോധിച്ചു നില്‍ക്കുന്ന ഇവയെ ശാസ്ത്രജ്ഞര്‍ വിളിക്കുന്നത് പേടിസ്വപ്‌നമായ ബാക്ടീരിയ അഥവാ നൈറ്റ്‌മെയര്‍ ബാക്ടീരിയ എന്നാണ്. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഇവയുടെ സാന്നിധ്യം എഴുപതു ശതമാനം വര്‍ധിച്ചതായാണ് ആനാല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ എന്ന ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനം പറയുന്നത്. നിലവില്‍ രണ്ട് ആന്റിബയോട്ടിക്കുകള്‍ക്കു മാത്രമാണ് കുറച്ചെങ്കിലും ഇവയെ പ്രതിരോധിക്കാനാവുന്നത്. അത്തരം ആന്റി ബയോട്ടിക്കുകള്‍ വളരെ വിലയേറിയതാണ്, ഞരമ്പിലൂടെ മാത്രം കൊടുക്കാവുന്നതുമാണ്.