ഓസ്‌ട്രേലിയയിലെ ജസിന്താ പ്രൈസിന്റെ വഴി പിന്തുടരാന്‍ ന്യൂസീലാന്‍ഡിലെ മന്ത്രിയും

സിഡ്‌നി: ജസിന്ത പ്രൈസ് എംപിയുടെ വിദ്വേഷ പരാമര്‍ശത്തിന്റെ കനലുകള്‍ പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ മനസില്‍ കെട്ടണയും മുമ്പേ അതേ വഴി പോകുകയാണ് ന്യൂസീലാന്‍ഡിലെ മന്ത്രിയും. പ്രാദേശിക വികസന വകുപ്പിലെ മന്ത്രിയായ ഷെയ്ന്‍ ജോണ്‍സാണ് ജസീന്ത പ്രൈസിനോടു കിടപിടിക്കുന്ന പ്രസ്താവനയുമായി ന്യൂസീലാന്‍ഡിലെ ഇന്ത്യന്‍ വംശജരുടെ മനസില്‍ തീ കോരിയിട്ടിരിക്കുന്നത്. സാധാരണയായി കാണപ്പെടുന്ന ഇന്ത്യന്‍ പേരുകള്‍ ഉദാഹരിച്ചാണ് വ്യംഗമായ ഭാഷയില്‍ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ മുറിവേല്‍പിച്ചിരിക്കുന്നത്. ന്യൂസീലാന്‍ഡിന്റെ പ്രഥമ വാര്‍ഷിക പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഷെയ്ന്‍ ജോണ്‍സ്.
കുടിയേറ്റ സംബന്ധമായൊരു പ്രസ്താവന നടത്തുന്നതിനു മുമ്പായി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ജോണ്‍സ് പറഞ്ഞത് ഇങ്ങനെ. ‘ഇനിയൊരിക്കലും തിരികെ മാറ്റാനാവാത്ത വിധത്തില്‍ രാജ്യത്തിന്റെ ജനസംഖ്യ മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ശിശുനാമങ്ങളില്‍ സിങും പട്ടേലുമൊക്കെയാണ് കേള്‍ക്കുന്നതു മുഴുവന്‍.’ സിങ് എന്നത് പഞ്ചാബില്‍ നിന്നു കുടിയേറുന്നവരുടെയും പട്ടേല്‍ എന്നത് ഗുജറാത്തില്‍ നിന്നു കുടിയേറുന്നവരുടെയും പേരിന്റെ രണ്ടാം ഭാഗമായതിനാലാണ് ഇതിലെ ഇന്ത്യാവിരുദ്ധത ചര്‍ച്ചയായിരിക്കുന്നത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച് ദീര്‍ഘനാളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നൊരു രാഷ്ട്രീയ ചിന്തയുടെ ഭാഗമാണീ പരാമര്‍ശമെന്ന് ഇന്ത്യന്‍ സമൂഹം പരസ്യമായി പറയുന്നു.
കഴിഞ്ഞ 120 വര്‍ഷമായി ന്യൂസീലാന്‍ഡില്‍ താമസമാക്കിയിരിക്കുന്ന കുടുംബത്തില്‍ നിന്നുള്ള ചരിത്രകാരനായ ഹര്‍പ്രീത് സിങ്ങിന്റെ അഭിപ്രായത്തില്‍ ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഒരു വിഭാഗം കുടിയേറ്റ ജനതയ്ക്ക് വളരെ ദോഷകരമായി മാറുമെന്നുറപ്പാണ്. ഓസ്‌ട്രേലിയയില്‍ എന്നതു പോലെ ന്യൂസീലാന്‍ഡിലും മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യന്‍ വംശജരുടെ രോഷം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.