വാങ്കു വിളി മാറണമെന്ന് മുസ്ലീം പണ്ഡിതന്‍, ഇങ്ങനെ പറഞ്ഞാല്‍ നടപ്പാകുമോ

കോഴിക്കോട്: വാങ്കുവിളിയില്‍ കാലോചിതമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് പ്രമുഖ മുസ്ലീം പണ്ഡിതന്‍ രംഗത്ത്. സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി എ പി അബ്ദുള്‍ ഹക്കീം അസ്ഹരിയാണ് വേറിട്ട ശബ്ദവുമായി രംഗത്തെത്തിയത്. ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം അങ്ങേയറ്റം വിവാദമായേക്കാവുന്ന നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്.
‘വാങ്ക് ഉള്‍പ്പെടെയുള്ളവയില്‍ മൈക്ക് ഉപയോഗിക്കുമ്പോള്‍ മിതത്വം വേണം. വാങ്ക് ഉള്‍പ്പെടെ പ്രാര്‍ഥനാ മന്ത്രങ്ങള്‍ക്ക് അമിത ശബ്ദം ഒഴിവാക്കണം. ശബ്ദത്തില്‍ മിതത്വം പാലിക്കണം. ദിക്ര്‍ ആയാലും വാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആകണം. അത് കേള്‍ക്കേണ്ട സ്ഥലത്തു മാത്രം കേള്‍പ്പിക്കണം. ആരാധനാ കര്‍മങ്ങളില്‍ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. മുസ്ലീംകള്‍ മാത്രം താമസിക്കുന്ന മേഖലകളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്കു കേള്‍പ്പിക്കാം. എന്നാല്‍ അത് നിത്യവുമായാല്‍ മുസ്ലിംകള്‍ക്കും പ്രയാസമാകും. അമുസ്ലിംകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുത്.’ അബ്ദുള്‍ ഹക്കീം അസ്ഹരി പറയുന്നു.
ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ വന്ന വീഡിയോയില്‍ കൂടുതല്‍ പേരും അസ്ഹരിയുടെ അഭിപ്രായത്തോടു യോജിക്കുകയാണ് ചെയ്തിരിക്കുന്നത്.