അമേരിക്കന്‍ കോപത്തിന്റെ ഇരകള്‍ ഒന്നിക്കുന്നു, മോദി ചൈനയില്‍

ബെയ്ജിങ്: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം മഞ്ഞുരുകലിന്റെ ദിനമായിരുന്നു ഇന്ത്യയ്ക്കും ചൈനയ്ക്കും ഇന്നലെ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങില്‍ വിമാനമിറങ്ങി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് നിയോഗിച്ച പ്രത്യേക ഉദ്യോഗസ്ഥ സംഘം മോദിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. അമേരിക്കയുടെ കോപത്തില്‍ അകപ്പെട്ടു നില്‍ക്കുന്ന രണ്ടു രാജ്യങ്ങളുടെ തലവന്‍മാര്‍ക്ക് അതിജീവനത്തിന്റെ പുതിയ പാതകള്‍ തേടുന്നതിന് ഈ സഹകരണത്തിലൂടെ കഴിയുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി മോദി ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഉച്ചകോടിക്കായി നേരേ ചൈനയില്‍ എത്തിയിരിക്കുന്നത്. ഷീക്കു പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി ബെയ്ജിങ്ങില്‍ ചര്‍ച്ച നടത്തും. പുടിനും ഉച്ചകോടിക്കായി ചൈനയില്‍ എത്തുന്നുണ്ട്. മോദിയും ഷീയും തമ്മിലുള്ള ഞായറാഴ്ചയാണ് നടക്കുന്നത്.
യുഎസിന്റെ തീരുവയുദ്ധം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണി തേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ഷീ, മോദി, പുടിന്‍ എന്നിങ്ങനെ പുതിയൊരു അച്ചുതണ്ട് രൂപപ്പെടുകയാണെന്ന ധാരണ വാഷിംഗ്ടണിലും രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഇന്ത്യയും ചൈനയും മാത്രമല്ല, അമേരിക്കയും ഈ സന്ദര്‍ശനത്തെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. അമേരിക്കയ്‌ക്കെതിരേ ബദല്‍ ശക്തിയായി ചൈനയെ അവതരിപ്പിക്കാനാണോ മൂന്നു രാഷ്ട്രനേതാക്കന്‍മാരും ചേര്‍ന്നു ശ്രമിക്കുന്നത് എന്നാണ് അമേരിക്കയുടെ ആശങ്ക. ഏഷ്യയില്‍ നിന്നും മധ്യ പൗരസ്ത്യ രാജ്യങ്ങളില്‍ നിന്നുമുള്ള രാഷ്ട്രത്തലവന്‍മാരും പ്രതിനിധി സംഘങ്ങളുമാണ് ഷാങ്ഹായ് ബിസിനസ് ഓര്‍ഗനൈസേഷന്റെ രണ്ടു ദിവസത്തെ ഉച്ചകോടിക്കായി ചൈനയില്‍ എത്തിയിരിക്കുന്നത്. ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് ഉച്ചകോടി നടക്കുന്നത്.