കാല്‍പ്പന്തില്‍ സര്‍വം കാല്‍ക്കീഴിലാക്കിയ രാജാവ് കളമൊഴിയുകയാണോ

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ കോര്‍ട്ടില്‍ മറഡോണയ്ക്കു ശേഷം കിരീടം വയ്ക്കാത്ത രാജാവായി മാറിയ ലിയോനാര്‍ഡോ മെസി അന്താരാഷ്ട്ര ഫുട്‌ബോളിനോടു വിട പറയുകയാണോ. അതേയെന്ന സൂചനകള്‍ കിട്ടിയിരിക്കുന്നത് മെസിയില്‍ നിന്നു തന്നെ. അടുത്ത വര്‍ഷം കാനഡയിലും മെക്‌സിക്കോയിലും അമേരിക്കയിലുമായി നടക്കുന്ന ലോക കപ്പ് ഫുട്‌ബോളിനു ശേഷം മെസിയില്ലാത്ത കളികളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് കരുതപ്പെടുന്നത്.
അടുത്തയാഴ്ച വെനസ്വേലയ്‌ക്കെതിരേ അര്‍ജന്റീനയില്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ ജന്മനാട്ടില്‍ തന്റെ അവസാന മത്സരമാകുമെന്ന സൂചനയാണ് മെസിയില്‍ നിന്നു വന്നിരിക്കുന്നത്. ‘ഇത് എനിക്കു വളരെ പ്രത്യേകയുള്ള മത്സരമാണ്. കാരണം ഇത് അവസാന യോഗ്യതാ മത്സരമാണ്’ ബുധനാഴ്ച രാത്രിയില്‍ മെസി കുറിച്ചതിങ്ങനെ. വരുന്ന വ്യാഴാഴ്ചയാണ് ബ്യൂണസ് ഐറിസിലെ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ വെനസ്വേലയുമായുള്ള ക്വാളിഫയര്‍ റൗണ്ട് മത്സരം നടക്കുന്നത്. തെക്കേ അമേരിക്കന്‍ ക്വാളിഫയേഴ്‌സില്‍ അര്‍ജന്റീനയുടെ അവസാന മത്സരം സെപ്റ്റംബര്‍ ഒമ്പതിന് ഇക്വഡോറില്‍ നടക്കും. 2030 ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങള്‍ 2027ലാണ് ആരംഭിക്കുക. പക്ഷേ, അപ്പോഴേക്ക് മെസിക്ക് നാല്‍പതു വയസ് പൂര്‍ത്തിയായിരിക്കും. അതിനാലാണ് ഇത്തവണത്തെ ലോകകപ്പ് കഴിഞ്ഞാല്‍ ഇനിയൊരു ലോകകപ്പിനു മെസി ഉണ്ടായിരിക്കില്ലെന്നു കരുതപ്പെടുന്നത്. മെസി നല്‍കുന്ന സൂചനയും അങ്ങനെ തന്നെ.