വണ്ടിയെടുക്കടാ, സുരേഷ് ഗോപിയുടെ മകന്‍ നടുറോഡില്‍ മാസ് സീനില്‍, എല്ലാം വെറുതേ

തിരുവനനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് കൃഷ്ണയും കോണ്‍ഗ്രസ് നേതാവും തമ്മില്‍ നടുറോഡില്‍ കൊമ്പുകോര്‍ത്തു. ഇന്നലെ രാത്രിയാണ് വണ്ടി സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വലിയൊരു സീനായി വളര്‍ന്നത്. കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവ് കൃഷ്ണയും ശാസ്തമംഗലത്ത് നേര്‍ക്കു നേര്‍ വരികയായിരുന്നു. ആര് ആര്‍ക്ക് സൈഡ് കൊടുക്കണമെന്ന വാശി വളരെ വേഗം തര്‍ക്കത്തിലെത്തുകയും പോലീസ് സ്ഥലത്തു വന്ന് മാധവിനെ അറസ്റ്റ് ചെയ്തു മാറ്റുന്നതു വരെ കാര്യങ്ങളെത്തി ചേര്‍ന്നു. പോലീസ് എത്തുന്നതു വരെയുള്ള പതിനഞ്ചു മിനിറ്റ് നേരത്തോളം തര്‍ക്കം ഒരു മാറ്റവുമില്ലാതെ തുടര്‍ന്നു.
ശാസ്തമംഗലത്തു നിന്ന് വെള്ളയമ്പലം ഭാഗത്തേക്കു വരികയായിരുന്നു മാധവ്. അതേ സമയം ഏതിര്‍ ദിശയിലേക്കു പോകുകയായിരുന്നു വിനോദ്. രണ്ടുപേരും യൂടേണ്‍ എടുക്കുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കു നേര്‍ വരുന്ന സാഹചര്യമുണ്ടായി. മാധവ് വണ്ടിയില്‍ നിന്നു പുറത്തേക്കു ചാടിയ ശേഷം വാഹനത്തിന്റെ ബോണറ്റില്‍ അടിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്തുവത്രേ. ഇത്രയുമായപ്പോള്‍ വിനോദ് കൃഷ്ണ മ്യൂസിയം പോലീസില്‍ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. നാട്ടുകാരും ഇതിനിടെ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചു. മാധവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും തനിക്കു പരാതിയുണ്ടെന്നും വിനോദ് അറിയിച്ചതോടെ പോലീസ് മാധവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തില്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. വിനോദ് സ്വന്തം വാഹനത്തിലും പിന്നാലെ സ്റ്റേഷനിലേക്കു ചെന്നു. എന്നാല്‍ ബ്രത്തലൈസര്‍ പരിശോധനയില്‍ മദ്യപാനം കണ്ടെത്താന്‍ സാധിക്കാത്തതിനാലും രണ്ടുപേരും തമ്മില്‍ സംസാരിച്ച് ധാരണയിലെത്തിയതിനാലും പോലീസ് ഇരുവരെയും വിട്ടയച്ചു.