പാക്കിസ്ഥാനില്‍ താലിബാന്റെ കുഴിബോംബ് ആക്രമണം, സൈനികരുള്‍പ്പെടെ 11 മരണം

കറാച്ചി: അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യത്തിനു നേരേ പാക് താലിബാന്റെ കനത്ത കുഴിബോംബ് ആക്രമണം. ഒമ്പത് അര്‍ധ സൈനികര്‍ ഉള്‍പ്പെടെ പതിനൊന്നുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുമ്പ് പിര്‍ ആഘാരി എന്നു പേരായ ഒരു പാക് താലിബാന്‍ ഭീകരവാദിയെ പാക് സേന വധിച്ചിരുന്നു. തെഹ്രിക് ഇ താലിബാന്‍ എന്ന ഭീകരസംഘടനയില്‍ പെട്ടയാളായിരുന്നു ഇത്. കഴിഞ്ഞ മാസം ഇതേ സംഘടനയുടെ ശക്തികേന്ദ്രമായ പക്തൂണ്‍ക്വ പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ മുപ്പതു പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് കുറേ നാളുകളായി താലിബാന്‍ പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ശക്തി പ്രാപിച്ചു വരികയായിരുന്നു. ഇവര്‍ക്കെതിരേ അടിച്ചമര്‍ത്തല്‍ നടപടികളുമായി പാക്കിസ്ഥാന്‍ സൈന്യവും രംഗത്തുണ്ടായിരുന്നു. ഇതിനെതിരേ തീവ്രവാദികളുടെ ചെറുത്തു നില്‍പിന്റെ ഭാഗമാണ് ഇന്നലെ സൈന്യത്തിനു നേരേ നടന്ന കുഴിബോംബ് സ്‌ഫോടനവും അതിനു മുമ്പു നടന്ന സ്‌ഫോടനവുമെന്നു കരുതുന്നു. പാക്കിസ്ഥാനിലെ ഭരണകൂടത്തോടെ താലിബാന്റെ പിന്തുണയോടെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാക് ഭരണകൂടം ആരോപിച്ചുപോരുകയാണ്.