അവളെ ഞാന്‍ കണ്ടു, ഈ പോസ്റ്റ് രാഹുല്‍ മാധ്യമവിചാരണയിലെ പെണ്‍കുട്ടിയെക്കുറിച്ച്

തിരുവനന്തപുരം: സത്യത്തില്‍ അങ്ങനെയൊരു മാധ്യമപ്രവര്‍ത്തകയായ പെണ്‍കുട്ടിയുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നിര്‍ബന്ധത്തില്‍ അനധികൃത ഗര്‍ഭച്ഛിദ്രത്തിനു വിധേയയാകേണ്ടി വന്ന പെണ്‍കുട്ടി. ഇതുവരെ ഒരു പരാതിയും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. അവര്‍ ആരുടെ മുന്നിലും എത്തിയിട്ടുമില്ല. എന്നിട്ടും വാര്‍ത്തകളില്‍ അവരുണ്ട്, അവര്‍ കടന്നു പോകേണ്ടി വന്നതായി പറയപ്പെടുന്ന യാതനകളുണ്ട്. ആ പെണ്‍കുട്ടിയെ താന്‍ കണ്ടെന്ന അവകാശവാദവുമായി ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തക ലക്ഷ്മി പദ്മ രംഗത്തെത്തിയിരിക്കുന്നു. ഗര്‍ഭച്ഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി വളരെയധികം മാനസിക ആഘാതത്തിലാണെന്നും പരാതിയുമായി മുന്നോട്ടു പോകാനുള്ള മാനസികമായ കരുത്ത് അവള്‍ക്കോ ആ കുടുംബത്തിനോ ഇല്ലെന്നും ലക്ഷ്മി പദ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. ആ കുറിപ്പിന്റെ പൂര്‍ണ രൂപം. ഈ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നത് ലക്ഷ്മിപദ്മയുടെ പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ആരുടേതെന്ന് അറിയാത്ത ചിത്രമാണ്.

ഞാൻ അവളെ കണ്ടു

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പുറത്ത് വന്ന ഓഡിയോ എല്ലാം വ്യാജം എന്നും അങ്ങനെ ഒരു പെൺകുട്ടി ഇല്ല എന്നും അങ്ങനെ ഒരു ഗർഭച്ഛിദ്രമോ ഗർഭമോ പോലും ഇല്ല എന്നും പറയുന്നവരോട് ആണ്. അങ്ങനെ ഒരു പെൺകുട്ടി ഉണ്ട് അവർ വളരെ അധികം മാനസികാഘാതത്തിൽ ആണ്. ആ ബന്ധത്തിൽ നിന്നും അവരുടെ ബുദ്ധി അവരെ പിന്തിരിപ്പിക്കുന്നു എങ്കിൽ കൂടിയും മനസ് ഇപ്പോഴും അയാളിൽ കുടുങ്ങി കിടക്കുന്ന നിസ്സഹായ മാനസികാവസ്ഥയിൽ ആണ് അവർ.

അശാസ്ത്രീയമായ ഗർഭഛിദ്രം തുടർ ആരോഗ്യപ്രശ്നങ്ങൾ. ചുറ്റും നടക്കുന്ന slut shaming. ഇതിനൊക്കെ ഇടയിൽ ആകെ പകച്ച് നിൽക്കുന്ന ഒരാളെ ആണ് ഞാൻ കണ്ടത്. മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും ഒക്കെ പല നാളായ ഒരാൾ

അപ്പോഴും ഇങ്ങനെ ഒരു കാര്യം പുറത്ത് വന്നത് വഴി സമൂഹത്തിൽ കുറച്ചു സ്ത്രീകൾ എങ്കിലും ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടാൻ ഇടയാക്കുന്നു എങ്കിൽ അതിൽ ആശ്വാസം കണ്ടെത്തുകയാണ് അവർ

പരാതി കൊടുക്കണം എന്ന് പല ആവർത്തി ഒരു സഹോദരി എന്ന നിലയിൽ അവരോട് പറഞ്ഞു. പക്ഷേ അങ്ങനെ ഒരു പരാതിയുമായി മുന്നോട്ട് പോകാൻ ഉള്ള മാനസികമായ കരുത്ത് അവൾക്കോ ആ കുടുംബത്തിനോ ഇല്ല എന്നാണ് അവൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നത്. അവരുടെ ഐഡന്റിറ്റി വെളിയിൽ വരുന്നതിനെ കുറിച്ചും വല്ലാതെ ആശങ്കയും ഉണ്ട്.

പുറത്ത് നമ്മൾ അറിഞ്ഞതിലും ഗുരുതരമാണ് യാഥാർത്ഥ്യങ്ങൾ

ഞാൻ മനസ്സിലാക്കിയിടത്തോളം ഇരയാക്കപ്പെട്ട ആളുകളെ പോലും അയാൾ ഇപ്പോഴും മാനേജ് ചെയ്ത് കൊണ്ടിരിക്കുന്നു. അതിലേക്ക് ഒക്കെ അന്വേഷണം എത്തണം.

എന്ത് ഈ വിഷയത്തിൽ എഴുതിയാലും വന്നു നിങ്ങൾക്ക് അയാളിൽ നിന്നും ദുരനുഭവം ഉണ്ടായോ എന്ന് ചൊറിയുന്ന ടീംസിനോട് എല്ലാർവരോടും കൂടി പറയുന്നു . എന്നോട് അയാൾ വളരെ മാന്യമായാണ് ഇടപെട്ടിട്ടുള്ളത്. അതുകൊണ്ട് ആ ചോദ്യം ഇടയ്ക്കിടെ വേണ്ട

അവളെ കേട്ട് കഴിഞ്ഞപ്പോ പെൺകുട്ടികൾക്ക് പരാതിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാമൂഹ്യ സാഹചര്യമാണല്ലോ നമ്മുടെ നാട്ടിൽ എന്ന് തോന്നിപ്പോയി. സോഷ്യൽ മീഡിയ വഴി വേട്ടക്കാരനെ വെളുപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടെ എത്ര സ്ത്രീകൾ ചവിട്ടി മെതിക്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള പലവിധ ചെളി വാരി എറിയലുകൾ വേറെ . സ്ത്രീകൾക്കു തല ഉയർത്തിപിടിച്ച് ജീവിക്കാനുള്ള ഒരിടമായി നമ്മുടെ നാടിനെ മാറ്റണം എങ്കിൽ കൂട്ടായ ശ്രമങ്ങൾ ആവശ്യം ഉണ്ട്.

ഇതിനിടയിൽ ചില ടീംസിന്റെ പുതിയ കഥയും കേട്ടു. ഏതോ മാധ്യയ്മപ്രവർത്തക പരാതിയിൽ നിന്ന് ആ ഇരയാക്കപ്പെട്ട പെൺകുട്ടിയെ പിന്തിരിപ്പിച്ചെന്ന്. അങ്ങനെ ഒരു വിഷയം ഉണ്ടെങ്കിൽ തെളിവ് സഹിതം പുറത്ത് വിടണം അത്തരം മാധ്യമപ്രവർത്തനം ഈ സമൂഹത്തിന് ആവശ്യമില്ല