ബിവറേജസ് മലയാളി അങ്ങെടുത്തു, ഈ ഓണക്കാലം പൂക്കുറ്റി പൊളിയാണേ

തിരുവനന്തപുരം: മലയാളികളുടെ ഓണക്കാല വെള്ളമടി സര്‍വ്വകാലറെക്കോര്‍ഡ് അടിച്ച വര്‍ഷമാണിത്. കഴിഞ്ഞവര്‍ഷത്തെ 842.07 കോടി രൂപ അപേക്ഷിച്ച് 9.34% വളര്‍ച്ചനേടി 970.74 കോടി രൂപയാണ് ഇത്തവണത്തെ കളക്ഷന്‍. കേരളസംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ബിവറേജസ് കോര്‍പ്പറേഷന് സംസ്ഥാനമൊട്ടാകെ 278 ഔട്ട്‌ലെറ്റുകളും 155 സെല്‍ഫ് സര്‍വീസ് സ്റ്റോറുകളുമാണുള്ളത്. ഇവകൂടാതെ കണ്‍സ്യൂമര്‍ഫെഡും കേരളത്തില്‍ മദ്യവില്‍പ്പന നടത്തുന്നുണ്ട്. അവരുടെ കച്ചവടക്കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അതുകൂടി ആയാല്‍ റെക്കോര്‍ഡ് നേട്ടം ഇതിലും വലുതാകുമെന്ന് കാര്യത്തില്‍ സംശയമില്ല.
ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെയുള്ള പന്ത്രണ്ടുദിവസം നീണ്ട ഓണസീസണിലെ കണക്കാണു ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നിരിക്കുന്നത് ഉത്രാടം ദിനത്തിലാണ് – 137.64 കോടി രൂപ. രണ്ടാമതെത്തിയത് സെപ്റ്റംബര്‍ മൂന്നാംതിയതിയിലെ 96.52 കോടിയും, മൂന്നാമത് സെപ്റ്റംബര്‍ രണ്ടിലെ 90.43 കോടിയുമാണുള്ളത്. ഉത്രാടംദിനം വരേയ്ക്കും 826.38 കോടിയുടെ കച്ചവടമാണു നടന്നത്.
ഔട്ട്‌ലെറ്റുകളുടെ കണക്കെടുത്താല്‍, കൊല്ലം വെയര്‍ഹൗസിനടുത്തുള്ള കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ് ഉത്രാടം ദിനത്തില്‍ 1.46 കോടിരൂപയുടെ കച്ചവടത്തോടെ ഒന്നാമതെത്തിയത്. കൊല്ലത്തുതന്നെയുള്ള കാവനാട് ആശ്രമം ഔട്ട്‌ലെറ്റ് 1.24 കോടി വിറ്റുവരവോടെ രണ്ടാംസ്ഥാനത്തും, മലപ്പുറം ജില്ലയിലെ കൂറ്റിപ്പാലം എടപ്പാള്‍ ഔട്ട്‌ലെറ്റ് 1.11 കോടിയുടെ വിറ്റുവരവോടെ മൂന്നാം സ്ഥാനത്തുമുണ്ട്.