സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളത്തിനു വച്ചടി ഇറക്കം, എന്തേയിങ്ങനെ

ഒരു കാലത്ത് കേരളത്തിനു മേല്‍ക്കൈ ഉണ്ടായിരുന്ന സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ പങ്ക് ഓരോ വര്‍ഷം ചെല്ലുന്തോറും ശോഷിക്കുന്നതായി കണക്കുകള്‍. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും ആന്ധ്രപ്രദേശും കേരളത്തെ പിന്നിലാക്കി കഴിഞ്ഞു. ആന്ധ്ര ബഹുദൂരം മുന്നിലാണെങ്കില്‍ തമിഴ്‌നാട് മേല്‍ക്കൈ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നല്ല പദ്ധതികള്‍ മുന്നോട്ടു വയ്ക്കാന്‍ ഗവണ്‍മെന്റിനു കഴിയാതെ പോകുന്നതും വന്‍കിട പദ്ധതികള്‍ തുടങ്ങാന്‍ സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടുമൊക്കെയാണ് കേരളത്തിന്റെ പിന്നോട്ടുള്ള പോക്കിനു കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. പണ്ടേ ആന്ധ്ര ഒന്നാം സ്ഥാനത്തും കേരളം രണ്ടാം സ്ഥാനത്തുമാണ്. ആ സ്ഥാനമാണ് ഇപ്പോള്‍ തമിഴ്‌നാട് കരസ്ഥമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലാണെങ്കില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വളരെ ഭാവനാപൂര്‍ണമായ പദ്ധതികളാണ് മറ്റു മേഖലകളിലെന്ന പോലെ സമുദ്രോല്‍പ്പന്ന മേഖലയിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2023-24 കാലയളവില്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിയിലൂടെ കേരളത്തിനു നേടാനായത് 82.94 കോടി ഡോളര്‍ മാത്രം. അതേ സ്ഥാനത്ത് ആന്ധ്രയുടെ നേട്ടം 253.67 കോടി ഡോളര്‍. തമിഴ്‌നാടിന് ഇതേ കാലയളിവില്‍ കയറ്റി അയയ്ക്കാനായത് 84.01 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ കണക്കു പറഞ്ഞുപോലും കേരളത്തിനു പിടിച്ചു നില്‍ക്കാനാവില്ല. കാരണം, ഈ മൂന്നു തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ഒരേ അളവിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നത്.
ഇതേ കാലയളവില്‍ മത്സ്യത്തില്‍ മറ്റുമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള വരുമാനവും കേരളത്തിനു കുറഞ്ഞു. 8.53 കോടി ഡോളറിന്റെ വ്യാപാരം മാത്രമാണ് നടന്നത്. ആന്ധ്ര 40.13 കോടി ഡോളറിന്റെ വരുമാനം നേടിയ സ്ഥാനത്താണിത്.