കുര്‍ബാനയ്ക്കിടെ വാശി തീര്‍ത്ത് ആക്ഷേപിച്ചു, വികാരി അടി ചോദിച്ചു വാങ്ങി

കൊല്ലം: കുര്‍ബാന മധ്യേ വിശ്വാസികള്‍ക്കായി ആത്മീയോപദേശം നല്‍കി പ്രസംഗിക്കേണ്ട സ്ഥാനത്ത് വിദ്വേഷ പ്രസംഗം നടത്തുന്ന വൈദികര്‍ക്ക് ഫാ. ജോസഫ് കടവിലിനു കിട്ടിയ ശിക്ഷ ഒരു പാഠമായി മാറേണ്ടതുണ്ട്. അള്‍ത്താരയെ അധിക്ഷേപത്തിന്റെ വേദിയാക്കി വിശ്വാസികള്‍ക്ക് മാനഹാനിയുണ്ടാക്കിയതിന് വൈദികനു രണ്ടു ലക്ഷം രൂപയും ഹര്‍ജിക്കാരുടെ കോടതിച്ചെലവും ശിക്ഷയായി വിധിച്ച് കോടതി. കൊല്ലം ലത്തീന്‍ രൂപതയ്ക്കു കീഴില്‍ വരുന്ന തലമുകില്‍ സെന്റ് അഗസ്റ്റിന്‍ പള്ളിവികാരി ഫാ. ജോസഫ് കടിവിലിനെ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയാണ് ശിക്ഷിച്ചത്.
പള്ളിയുടെ നിര്‍മാണ കാര്യത്തിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്ത് കണക്കു ചോദിച്ചതിനാണ് ഇടവകാംഗങ്ങളായ ആറു പേരെ വികാരി കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ അതിരൂക്ഷ ഭാഷയില്‍ തേജോവധം ചെയ്തത്. ഈ പരാമര്‍ശത്തിന് ഇരയായ ജോസ് വര്‍ഗീസ്, ബ്രൂണോ ജാക്‌സന്‍ എന്നിവരാണ് അഡ്വ. ബോറിസ് പോള്‍ മുഖേന പരാതിയുമായി കോടതിയിലെത്തിയത്. 2019 ഡിസംബര്‍ ഒന്നിനു കുര്‍ബാന മധ്യേ വികാരി ഫാ. ജോസഫ് കടവില്‍ നടത്തിയ പ്രസംഗം തങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കിയതായി ഇരുവരും കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം ശരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ക്കും നഷ്ടപരിഹാരമായി ഓരോ ലക്ഷം രൂപ വീതവും കോടതിച്ചെലവായി 75000 രൂപ വീതവും നല്‍കാന്‍ വിധിച്ചത്.
വൈദികന്റെ പ്രസംഗം ഇങ്ങനെ: ‘വികാരിയച്ചന്‍ ആരെന്നു ചോദിച്ചാല്‍ ദൈവജനത്തിന്റെ എച്ചില്‍ തിന്നു വളരുന്നവനാണ് എന്നു നമ്മെ പഠിപ്പിക്കുന്ന പുതിയ നിര്‍വചനം നല്‍കുന്ന ഒരു ദൈവജനത്തിന്റെ പ്രതിനിധികള്‍ നമ്മുടെ ഇടവക കുടുംബത്തിലുണ്ട്. അതു സന്തോഷമുള്ള വര്‍ത്തമാനമാണ്. നമ്മുടെ ഒക്കെ കുടുംബങ്ങളില്‍ വൈദികരുണ്ട്. പക്ഷേ, അവരുടെയൊക്കെ മുഖത്ത് നോക്കി ഞങ്ങളുടെയൊക്കെ എച്ചില്‍ തിന്നു ജീവിക്കേണ്ടവനാണ് നീ എന്നു കൃത്യമായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നത് ഹൃദയത്തില്‍ കൈവച്ച് ചോദിക്കേണ്ട ചോദ്യമാണ്.’
ആറുപേരാണ് ഈ അവാര്‍ഡിന്, സമഗ്ര വളര്‍ച്ചയ്ക്കുള്ള അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്. അതില്‍ നാലുപേര്‍ മുതിര്‍ന്നവരാണ്. രണ്ടു പേര്‍ യുവജന പ്രതിഭകളാണ്…..’ ഫാ. ജോസഫ് കടിവിലിന്റെ പ്രസംഗം ഇങ്ങനെയായിരുന്നു.
‘ഒന്നാമത്തെ അവാര്‍ഡ് നല്‍കേണ്ട വ്യക്തി ജോസ് വര്‍ഗീസ്, രണ്ടാമത് ബ്രൂണോ ജാക്‌സന്‍, മൂന്ന് ജാക്‌സന്‍ വിന്‍സന്റ്, നാല് ലിയോണ്‍ മരിയന്‍ഇവരാണ് സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ പോകുന്നത്. അവരെ നമ്മള്‍ പൊന്നാട അണിയിച്ച്, അവര്‍ക്ക് ഒരു മെമന്റോ പുതിയ ദേവാലയത്തിന്റെ ആശീര്‍വാദ സമയത്ത് നല്‍കും. ഇനിയുള്ളത് രണ്ടു പ്രിയപ്പെട്ട യുവജനങ്ങളാണ്. എന്റെ ചങ്കോടു ചേര്‍ന്നു നിന്ന് ഈ ദേവാലയത്തിനു വേണ്ടി, ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ജീവരക്തം കൊടുത്ത് അതിനെ വളര്‍ത്തുന്ന ബ്രൂണോ ജാക്‌സന്‍, ആന്റണി ജോണ്‍ റോഡ്രിഗ്‌സ്. ആറുപേരാണ് അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്. വികാരി ഫാ. ജോസഫ് കടവിലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.