തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങള്‍ വഴി അജ്ഞാതര്‍ ഒരു ദിവസം നിങ്ങളുടെ ഇന്‍ബോക്‌സിലോ മെസഞ്ചറിലോ വാട്‌സാപ്പിലോ അടുത്തു കൂടുന്നു. അത് ആണാകാം, പെണ്ണാകാം. എന്നിട്ട് നിങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നു. പിന്നെ തുരുതുരാ സന്ദേശങ്ങള്‍ ഒഴുകുന്നു. ഇതിനിടയില്‍ അവന്‍ അല്ലെങ്കില്‍ അവള്‍ വളരെ വലിയ സാമ്പത്തിക നിലയിലോ ഔദ്യോഗിക നിലയിലോ ആണെന്ന ധാരണ നിങ്ങളില്‍ സൃഷ്ടിക്കുന്നു. പിന്നീട് സൗഹൃദത്തിന്റെ മറവില്‍ സമ്മാനങ്ങള്‍ ഓഫര്‍ ചെയ്യുന്നു. സമ്മാനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കു കൂടി വിശ്വാസയോഗ്യമായ ഒരു കഥ പിറക്കുന്നു. എവിടെങ്കിലും ഒരിടത്തു വച്ച് നിങ്ങള്‍ ഒരു ലിങ്ക് സ്വീകരിക്കുന്നയാളാകുന്നു, അല്ലെങ്കില്‍ സമ്മാനത്തിനായി തുക അയയ്ക്കുന്ന ആളാകുന്നു. ഓര്‍ക്കുക, അതാകാം നിങ്ങളുടെ സര്‍വ സമ്പാദ്യവും ആവിയായി പോകുന്നതിന്റെ ആദ്യ പടി. ഇതിനെതിരേ കേരള പോലീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഏതു രാജ്യത്തുള്ളവരും കരുതിയിരിക്കേണ്ട കാര്യം തന്നെയാണ് പറയുന്നത്. പോസ്റ്റ് പറയുന്നതിങ്ങനെ.
എന്താല്ലേ
സമൂഹമാധ്യങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത ശേഷം തട്ടിപ്പ് നടത്തുന്ന രീതി വീണ്ടും വ്യാപകമാകുകയാണ്. ശ്രദ്ധ വേണം. തട്ടിപ്പ് രീതി ഇങ്ങനെയാണ്. സമൂഹമാധ്യമങ്ങളിൽ നിങ്ങളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ട ശേഷം അവർ ധനികരാണെന്നു തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വിശ്വാസം നേടിയെടുക്കും. തുടർന്ന് നിങ്ങൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ വാഗ്ദാനം ചെയ്യും. സമ്മാനത്തിന്റെയും, അത് പായ്ക്ക് ചെയ്തു നിങ്ങളുടെ വിലാസം എഴുതി വെച്ചിരിക്കുന്നതിന്റെയും ഫോട്ടോ ഉൾപ്പെടെ അവർ നിങ്ങൾക്ക് അയച്ചു നൽകും. ഇനിയാണ് യഥാർത്ഥ തട്ടിപ്പിന്റെ തുടക്കം. കസ്റ്റംസിന്റെയോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥന്റെയോ പേരിൽ ഒരു വ്യാജ ഫോൺ കാൾ. നിങ്ങളുടെ പേരിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ പാർസലായി അവിടെ എത്തിയിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും, തുക അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആയിരിക്കും വിളിക്കുന്നവർ നിങ്ങളോട് പറയുന്നത്. അജ്ഞാതസുഹൃത്ത് അയച്ചു നൽകിയ സമ്മാനങ്ങളുടെ മൂല്യം ഓർത്ത് കണ്ണ് മഞ്ഞളിച്ചോ, ഭയന്നോ ഒരിക്കലും പണം നൽകരുത്. ഇത് തട്ടിപ്പാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക.