തിരിച്ചറിവാകുന്നതിനു മുമ്പത്തെ കേസ് ഭാവിയില്‍ വില്ലനാകരുതെന്ന് ഹൈക്കോടതി

കൊച്ചി: പതിനെട്ടു വയസെത്തുന്നതിനു മുമ്പ് ഒരാള്‍ ചെയ്തു പോയ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ അയാളുടെ ഭാവി ജീവിതത്തിനു തടസമാകുന്ന വിധത്തില്‍ പോലീസ് രേഖകളില്‍ ശേഷിക്കാന്‍ പാടില്ലെന്നു കേരള ഹൈക്കോടതി. തൊഴില്‍ ലഭിക്കുന്നതിനു വേണ്ടി വരുന്ന പോലീസ് വേരിഫിക്കേഷനില്‍ ഇത്തരം കേസുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടാത്ത വിധത്തില്‍ അവ നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ഉത്തരവിട്ടു. ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെയും പോലീസിന്റെയും ആര്‍ക്കൈവുകളില്‍ ശേഷിക്കുന്ന രേഖകള്‍ ബാങ്ക് ജോലി ലഭിക്കുന്നതിനു തടസമാകുന്നുവെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇക്കാര്യം ബാലനീതി നിയമത്തിലും സുപ്രീം കോടതിയുടെ ഉത്തരവുകളിലും നിലവിലുള്ളതാണെങ്കിലും വ്യാപകമായി പ്രശ്‌നങ്ങള്‍ക്കു കാരണമായി മാറുന്ന സാഹചര്യത്തില്‍ ഈ ഹൈക്കോടതി വിധിക്ക് പ്രാധാന്യമേറെയാണ്.