സന്നിധാനത്തെ സ്വര്‍ണം പൂശലിന്റെ ഇതുവരെയുള്ള കണക്കു മുഴുവന്‍ ചോദിച്ച് കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശബരിമലയിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ കമ്പനിയിലേയ്ക്കു കൊണ്ടുപോയതു സംബന്ധിച്ച എല്ലാ രേഖകളും ഉടന്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കേരളഹൈക്കോടതി. കോടതിയെയോ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയോ അറിയിക്കാതെയാണിവ ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നത്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയിരുന്ന ദ്വാരപാലകശില്‍പ്പങ്ങളുടെ പാളികള്‍ തിരികെയെത്തിക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. അതിനു മറുപടിയായി, സ്വര്‍ണ്ണപ്ലേറ്റിങ്ങ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞെന്നും, ഇനി അതു കഴിയുന്നതുവരെ തിരികെക്കൊണ്ടുവരാന്‍ കഴിയില്ലെന്നും അതിനാല്‍ കൂടുതല്‍ സമയമനുവദിക്കണമെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.
കോടതി സ്വമേധയാ എടുത്ത നടപടിയില്‍, വെള്ളിയാഴ്ച ജസ്റ്റിസുമാരായ വി. രാജവിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍, നാല്പതു വര്‍ഷംവരെ കേടുകൂടാതിരിക്കുമെന്നു പറഞ്ഞ സ്വര്‍ണ്ണംപൂശലിന് ആറുവര്‍ഷത്തിനുള്ളില്‍ത്തന്നെ കേടുപാടുകള്‍ സംഭവിച്ചതായും നിരീക്ഷിച്ചിരുന്നു. ബെംഗളുരുവില്‍ താമസമാക്കിയ ഉണ്ണിൃഷ്ണന്‍ പോറ്റിയാണ് സ്വര്‍ണ്ണപ്ലേറ്റിങ്ങ് സ്‌പോണ്‍സര്‍ ചെയ്തത്.
ജൂലൈ 30ന് തിരുവാഭരണം കമ്മീഷണര്‍ എക്‌സക്യൂട്ടീവ് ഓഫീസര്‍ക്കയച്ച കത്തില്‍, ദ്വാരപാലകരുടെ ചിലഭാഗങ്ങളില്‍ സ്വര്‍ണ്ണം പൂശിയാണിരിക്കുന്നതെന്നും, ചെന്നൈ ആസ്ഥാനമായ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന് ഇപ്പോഴുള്ള സ്വര്‍ണ്ണംപൂശല്‍ നീക്കാനുള്ള സാങ്കേതികപരിജ്ഞാനമില്ലെന്നും, പരമ്പരാഗതരീതിയിലുള്ള സ്വര്‍ണ്ണംപൂശലാണ് ദ്വാരപാലകര്‍ക്ക് അഭികാമ്യമെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 8ന് കമ്മീഷണര്‍ തന്റെ നിലപാടു മാറ്റുകയും, ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സ്ഥാപനത്തിലേയ്ക്ക് പുതിയതരം ഇലക്ട്രോപ്ലേറ്റിങ്ങ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണംപൂശലിനായി സ്വര്‍ണ്ണം പൂശിയിരുന്ന ഭാഗങ്ങളുള്‍പ്പെടെ കൊണ്ടുചെല്ലാനും എഴുതിയിരുന്നു. ഇത് സ്‌പോണ്‍സറോടു സംസാരിച്ചശേഷമാണെന്നു കരുതപ്പെടുന്നു.
ഉത്തരവാദപ്പെട്ടവര്‍, തിരുവിതാംകൂര്‍ ദേവസ്വം മാനുവല്‍ പേജ് 152ലെ, എല്ലാ അറ്റകുറ്റപ്പണികളും സന്നിധാനത്തുതന്നെ വച്ചു നടത്തണമെന്ന ചട്ടം ലംഘിച്ചതായി കാണപ്പെടുന്നുവെന്നു കോടതി നിരീക്ഷിച്ചു. തിരുവാഭരണം ഓഫീസര്‍ തന്റെ ആറന്മുളയിലെ ഓഫീസിലാണ് സ്വര്‍ണ്ണം പൂശലിന്റെയും ഇലക്ട്രോപ്ലേറ്റിങ്ങിന്റെയും വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതെന്നതിനാല്‍, ആദ്യത്തെ സ്വര്‍ണ്ണപ്ലേറ്റിങ്ങ് തൊട്ടുള്ള എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ വിജിലന്‍സ് ചീഫ് സൂപ്രണ്ടിനും സെക്യൂരിറ്റി ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം കോടതി സ്വമേധയാ സ്വര്‍ണ്ണപ്ലേറ്റിങ്ങിന്റെ സ്‌പോണ്‍സറായ പോറ്റിയെയും സ്മാര്‍ട്ട് ക്രിയേഷന്‍സിനെയും ഹര്‍ജിയില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഉണ്ണിക്കൃഷ്ണന്‍ പോറ്റി തന്റെ വരുമാനനികുതി രേഖകളും സ്വര്‍ണ്ണപ്ലേറ്റിങ്ങിനായി ചെലവാക്കിയ പണത്തിന്റെ രേഖകളും കാണിക്കണമെന്ന് കോടതി ഉത്തരവിട്ടു.