അന്നുമുതല്‍ ലോക്ഡൗണിലാണ് ജാങ് ജാന്‍. ചെയ്ത കുറ്റം കോവിഡിന്റെ വാര്‍ത്തയെഴുതി പടം കൊടുത്തു

ബെയ്ജിങ്: കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ അതിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്നുള്ള വാര്‍ത്തകളും ദൃശ്യങ്ങളും പുറംലോകത്ത് എത്തിച്ച മാധ്യമപ്രവര്‍ത്തക ജാങ് ജാന്റെ ജയില്‍ ശിക്ഷ വീണ്ടും നാലുവര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച്് ചൈന. റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇത് കോവിഡ് ആണെന്നും ലോകത്തെ അടച്ചിടലിലേക്ക് നയിക്കുമെന്നും ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ആ സമയത്താണ് ജാങ് ജാന്‍ വുഹാനിലെത്തുന്നത്. വിജനയമായ തെരുവുകളും രോഗികളെ കൊണ്ടു നിറഞ്ഞ ആശുപത്രികളും കണ്ടപ്പോള്‍ ഇവര്‍ അവയുടെ വാര്‍ത്തകളും ചിത്രങ്ങളും സ്വന്തം പോസ്റ്റുകളിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു.
അതേ തുടര്‍ന്ന് അപ്പോള്‍ തന്നെ അറസ്റ്റിലായ ഇവരുടെ പേരില്‍ ചുമത്തപ്പെട്ട കുറ്റം കലഹമുണ്ടാക്കി എന്നുള്ളത്. ശിക്ഷ നാലു വര്‍ഷത്തേക്ക്. ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞ മെയ്മാസത്തില്‍ ഇവര്‍ പുറത്തിറങ്ങിയതാണ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു ശേഷം അതേ കുറ്റങ്ങള്‍ തന്നെ ചുമത്തി ഇവരെ വീണ്ടും പിടികൂടി ഡിറ്റന്‍ഷന്‍ സെന്ററിലാക്കിയിരുന്നു. ആ കേസിലാണ് ഇപ്പോള്‍ ശിക്ഷാകാലം നാലുവര്‍ഷമായി നിശ്ചയിച്ച് ഉത്തരവ് വന്നിരിക്കുന്നതെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട ബോര്‍ഡേഴ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വെളിപ്പെടുത്തുന്നത്.