മക്രോണ്‍ ഇസ്രയേലില്‍ കാലുകുത്തണമെങ്കില്‍ പാലസ്തീനെ തള്ളിപ്പറയണമെന്ന്

ടെല്‍ അവീവ്: ലോകരാജ്യങ്ങള്‍ ഓരോന്നായി പാലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിക്കൊണ്ടിരിക്കെ പ്രതിരോധ നടപടികളുമായി ഇസ്രയേലും രംഗത്തിറങ്ങി. ഓസ്‌ട്രേലിയയ്ക്കും മറ്റും പിന്നാലെ കഴിഞ്ഞ ദിവസം ഫ്രാന്‍സും ബല്‍ജിയവും പാലസ്തീന് അനുകൂലമായ നിലപാടെടുത്തിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേലില്‍ ഒദ്യോഗിക സന്ദര്‍ശനത്തിനു പദ്ധതിയിട്ടിരുന്ന സമയത്താണ് പാലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിന് തൃപ്തികരമാകാത്ത തീരുമാനമെടുക്കുന്നത്. ഇതേ തുടര്‍ന്ന് രൂക്ഷമായ പ്രതികരണമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. പാലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം കൊടുക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതു വരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് ഇസ്രയേല്‍ സന്ദര്‍ശനത്തിന് അനുമതിയുണ്ടാകില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സആര്‍ വ്യക്തമാക്കി. എത്രയും വേഗം ഫ്രാന്‍സ് വിവാദമായ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാന്‍സിന്റെ നീക്കം മേഖലയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് സആര്‍ ആരോപിച്ചു. ഇത് ഇസ്രയേലിന്റെ ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ്. ഫ്രാന്‍സുമായി നല്ല ബന്ധമാണ് എല്ലാക്കാലത്തും ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇസ്രയേലിന്റെ സുരക്ഷയ്ക്കും ഭാവിക്കും അത്യന്താപേക്ഷിതമായ കാര്യങ്ങളില്‍ ഫ്രാന്‍സ് തിരികെ ഇസ്രയേലിന്റെ നിലപാടിനെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫ്രാന്‍സ് പിന്നോട്ടു പോകാത്ത പക്ഷം സന്ദര്‍ശനാനുമതി തേടി ഫ്രാന്‍സ് മുന്നോട്ടുവച്ച അഭ്യര്‍ഥന പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാട് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഈ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് തള്ളിക്കളഞ്ഞിരുന്നു. അതോടെയാണ് വിദേശകാര്യമന്ത്രി കുറേക്കൂടി കടുപ്പിച്ച പ്രതികരണവുമായി എത്തിയിരിക്കുന്നത്. ലോകരാജ്യങ്ങള്‍ക്കിടയില്‍ പാലസ്തീന് പിന്തുണയേറുന്നതിനെ പ്രതിരോധിക്കുകയെന്ന സമീപനത്തിലേക്ക് ഇസ്രയേല്‍ ചുവടുമാറുകയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.