ഫ്‌ളോട്ടില്ല തടഞ്ഞ് ഇസ്രയേല്‍, ഗ്രെറ്റ ടുണ്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍

ടെല്‍ ആവീവ്: ഗാസയില്‍ നരകതുല്യമായ സാഹചര്യങ്ങളില്‍ കഴിയുന്ന സഹജീവികള്‍ക്കു വേണ്ടി സഹായവുമായി എത്തുകയായിരുന്ന ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ കപ്പലുകളെ തടഞ്ഞ് അതിലുണ്ടായിരുന്ന എല്ലാവരെയും ഇസ്രേലി സൈന്യം കസ്റ്റഡിയിലെടുത്തു. ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ ടുണ്‍ബര്‍ഗ് ഉള്‍പ്പെടെ ഇസ്രയേലിന്റെ കസ്റ്റഡിയിലാണിപ്പോള്‍. ഗാസയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്തുവച്ചാണ് കപ്പല്‍ തടഞ്ഞതും ഇവരെ കസ്റ്റഡിയിലെടുത്തതും. ഗ്‌ളോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമായ കപ്പലുകള്‍ സുരക്ഷിതമായി തടഞ്ഞു നിര്‍ത്തിയെന്നും അവയിലുണ്ടായിരുന്നവരെ ഇസ്രേലി തുറമുഖത്തേക്ക് തിരിച്ചുവിട്ടതായുമാണ് ഇതു സംബന്ധിച്ച് ഇസ്രേലി വിദേശകാര്യ വകുപ്പ് വെളിപ്പെടുത്തിയത്. സംഘര്‍ഷ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഗതിമാറിപ്പോകണമെന്നും ഇവരോട് ഇസ്രേലി നാവിക സേന അറിയിച്ചിരുന്നതാണെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലുണ്ട്.
അതേ സമയം ഇസ്രേലി നാവികസേനാംഗങ്ങള്‍ കപ്പലില്‍ പ്രവേശിക്കുകയും ആദ്യം തന്നെ ആശയവിനിമയ സംവിധാനം വിച്ഛേദിക്കുകയും ചെയ്തതായി ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സ്ഥിരീകരിച്ചിട്ടുണ്ട്.