ആളാകാന്‍ അടികൊണ്ടും പീഢനമേറ്റും ഒരു ഇന്‍ഫ്‌ളുവന്‍സര്‍, അങ്ങനെ കിടന്നു കിടന്ന്

പാരിസ്: പ്രശസ്തി പിടിച്ചു പറ്റാന്‍ മനുഷ്യന്‍ എന്തെല്ലാമാണ് ചെയ്യുന്നതെന്തോ. ഒടുവില്‍ അഭ്യാസം അതിരു കടന്ന് പ്രാണന്‍ പോയത് ഫ്രാന്‍സിലെ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക്. സ്വന്തം ശരീരത്തില്‍ പീഢനങ്ങള്‍ ഏല്‍പിക്കുന്ന ചലഞ്ചുകള്‍ സ്വയം ഏറ്റെടുത്ത് അവയുടെ സ്ട്രീമിങ് നടത്തി ഏറെ പ്രശസ്തനായ ഫ്രഞ്ച് ഇന്‍ഫ്‌ളുവന്‍സറാണ് റാഫേല്‍ ഗ്രീവന്‍. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ കോണ്ടിസിലുള്ള സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തി. ഓണ്‍ലൈനില്‍ ജീന്‍ പോര്‍മാനോവ് അഥവാ ജെപി എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. വെറുതെ വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുന്നതല്ല ഇയാളുടെ രീതി. പകരം ചെയ്യുന്ന കാര്യങ്ങളുടെ ലൈവ് സ്്ട്രീമിങ്ങാണ് നടത്തുന്നത്. പത്തു ദിവസം തുടര്‍ച്ചയായി ശരീരത്തില്‍ പല വിധ പീഢനങ്ങളേല്‍പിക്കാന്‍ സഹായികളെ അനുവദിച്ച് അതിന്റെ സ്ട്രീമിങ് നടത്തുകയായിരുന്നു ജെപി. ഇതിനിടയില്‍ കിടക്കയില്‍ അനക്കമില്ലാതെ ഇയാള്‍ കിടക്കുന്നതു കണ്ട പ്രേക്ഷകര്‍ വിവരം പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. അനങ്ങാതെ കിടക്കുന്ന ജെപിയുടെ ശരീരത്തിലേക്ക് ഒരു സഹായി വെള്ളക്കുപ്പിയെറിയുന്നതാണ് അവസാനം കണ്ട ഷോട്ട്. സംഭവത്തില്‍ ഗവണ്‍മെന്റ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അക്രമം അടക്കമുളള ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ പേരില്‍ സമീപകാലത്ത് ജെപിക്കെതിരേ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ കിക്ക് ആയിരുന്നു ഇയാളുടെ ഇഷ്ടപ്പെട്ട ഒാണ്‍ലൈന്‍ ഇടം. എന്തായാലും ജെപിയുടെ മരണത്തില്‍ കിക്ക് അനുശോചനം രേഖപ്പെടുത്തി കൈകഴുകിയിട്ടുണ്ട്.