എന്തൊക്കെയാണ് ചെന്നൈ പെരമ്പൂരില്‍ ഇന്ത്യന്‍ റെയില്‍വേ കാത്തുവച്ച വിസ്മയം

ചെന്നൈ: എല്ലാം റെഡി. ഇനിയൊന്നു പച്ച സിഗ്നല്‍ കിട്ടിയാല്‍ മതി. അങ്ങനെയാണ് തലയെടുപ്പോടെ പെരമ്പൂര്‍ യാര്‍ഡില്‍ ആ നീലക്കുട്ടന്റെ നില്‍പ്. ഇന്ത്യന്‍ റെയില്‍വേയിലെ അത്ഭുതമെന്നു വിളിക്കുന്ന ഹൈഡ്രജന്‍ ട്രെയിന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ട്രാക്ക് പിടിച്ചിരിക്കുകയാണ്. പരീക്ഷണ ഓട്ടത്തിന് അനുമതി കിട്ടിയാല്‍ മാത്രം മതി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണിതു കുതിക്കുക. നിര്‍മാണം പൂര്‍ണമായും നടത്തിയത് പെരമ്പൂരില്‍.
ഇന്ത്യയില്‍ ആദ്യമായാണ് ഹൈഡ്രജന്‍ ഇന്ധനമായി ട്രെയിനില്‍ ഉപയോഗിക്കുക. ഇതൊടെ ജര്‍മനി, ചൈന, സ്വീഡന്‍, ഫ്രാന്‍സ് എന്നിവയ്‌ക്കൊപ്പം ഹൈഡ്രഡജന്‍ ഇന്ധനം തീവണ്ടിയില്‍ ഉപയോഗിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും. ഈ ഗണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ട്രെയിനാണ് ഇന്ത്യയിലേത്. ഒരേ സമയം 2600 യാത്രക്കാരെ വഹിക്കാന്‍ ഇതിനു സാധിക്കും. പരിസ്ഥിതി മലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ധനമായി കണക്കാക്കുന്നത് ഹൈഡ്രജനെയാണ്.
സതേണ്‍ റെയില്‍വേയിലാണ് നിര്‍മിച്ചതെങ്കിലും നോര്‍തേണ്‍ റെയില്‍വേയ്ക്കു വേണ്ടിയാണിത്. ഹരിയാനയിലെ സോനിപത്-ജിന്ദ് പാതയിലാണ് പരീക്ഷണ ഓട്ടം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.