ലോകം ചോദിക്കുന്നു, നേപ്പാളി യുവത എങ്ങനെ ഇതൊപ്പിച്ചു, ഉത്തരം-ഇതാ ഇങ്ങനെ

കാഠ്മണ്ഡു: ലോകം മുഴുവന്‍ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് ഒരേയൊരു ചോദ്യമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ മുഴുവന്‍ നിരോധിക്കപ്പെട്ടിട്ടും നേപ്പാളി യുവത എങ്ങനെയാണ് ആശയവിനിമയം നടത്തുകയും ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിക്കുകയും ചെയ്തത്. ഈ ചോദ്യത്തിന് രണ്ട് ഉത്തരമാണുള്ളത്. ഒന്നാമത്തേത് ഏറെ നാളുകളായി നേപ്പാളിലെ യുവജനങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരായിരുന്നു എന്നതാണ് വാസ്തവം. അത്രമേല്‍ ദുസഹമായ ജീവിതത്തിലൂടെയായിരുന്നു അവര്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. അങ്ങനെ പുകഞ്ഞു നിന്ന ജനവികാരം ആളിക്കത്താന്‍ ഒരു ചെറിയ പൊരി മതായിരുന്നു. അതാണ് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ ആറിനു കിട്ടുന്നത്. രണ്ടാമത്തേത്, സര്‍ക്കാരിന് പ്രധാന സാമൂഹ്യ മാധ്യമങ്ങളെല്ലാം നിരോധിക്കാം. എന്നാലും അതിനിടയില്‍ ഒഴിവായിരുന്ന വേദികള്‍ പരമാവധി ഉപയോഗിക്കാന്‍ യുവത്വത്തിനു കഴിഞ്ഞു. ഡിജിറ്റല്‍ ലോകത്ത് എല്ലാ വാതിലുകളും ഒന്നിച്ച് അടയ്ക്കാന്‍ ആര്‍ക്കും കഴിയുകയില്ല.
സെപ്റ്റംബര്‍ ആറ് എന്നത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു. അന്നു രാവിലെ ഏഴിനു ശേഷം ഒരു സര്‍ക്കാര്‍ ജീപ്പ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇടിച്ചുവീഴ്ത്തുന്നു. അപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം കഴിഞ്ഞ് രണ്ടു ദിവസമാകുന്നതേയുള്ളൂ. അതില്‍ ചെറുപ്പക്കാര്‍ മുഴുവന്‍ രോഷാകുലരായിരിക്കുമ്പോഴാണ് അപകട വാര്‍ത്ത അവരുടെ ചെവിയില്‍ എത്തുന്നത്. കുട്ടിയെ ഇടിച്ചു വീഴ്ത്തിയ ജീപ്പിലുണ്ടായിരുന്നത് കോഷി പ്രവിശ്യാമന്ത്രി റാം ബഹദൂര്‍ മഗര്‍. ഇടിച്ചു എന്നതിലുപരി വാഹനം നിര്‍്ത്താതെ പോയി എന്നിടത്താണ് ജനങ്ങളുടെ പുകഞ്ഞു നിന്ന വികാരം ട്രിഗര്‍ ചെയ്യപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പലരീതിയില്‍ രാജ്യമെങ്ങും പ്രചരിക്കുക കൂടി ചെയ്ത്. ആ സമയം പ്രധാനമന്ത്രിയായിരുന്ന കെ പി ശര്‍മ ഒലിയാകട്ടെ ഈ സംഭവത്തെ വെറുമൊരു വണ്ടിയിടി എന്ന രീതിയിലാണ് പ്രതികരിച്ചു തള്ളിയത്. ഇതോടെ കാഠ്മണ്ഡുവിലെ യുവജനങ്ങള്‍ ഇടപെടുന്ന സര്‍വ മേഖലകളിലും പ്രതിഷേധം ഉയര്‍ന്നു തുടങ്ങി. അത്രയേറെ അഴിമതിയുടം സ്വജനപക്ഷപാതവും തൊഴലില്ലായ്മയും കാരണം പൊറുതി മുട്ടിയിരുന്ന ജനങ്ങള്‍്ക്കാണ് ഇങ്ങനെയൊരു കാരണം കൂടി കിട്ടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് നേപ്പാളിലെ തൊഴിലില്ലായ്മ 20.8 ശതമാനമായിരുന്നു. സ്വന്തം രാജ്യത്ത് തൊഴില്‍ ലഭിക്കാതെ വന്നപ്പോള്‍ എന്തെങ്കിലും അവസരം കിട്ടിയവരൊക്കെ ഗള്‍ഫിലേക്കും മലേഷ്യയിലേക്കും വളരെ ദൂരെയുള്ള രാജ്യങ്ങളിലേക്കുമൊക്കെ എന്തെങ്കിലും ജോലി തേടി പുറപ്പെട്ടു പോയി. നാട്ടില്‍ ശേഷിച്ചവരൊക്കെ ഒന്നിനും കൊള്ളാത്തവരും ചുറ്റിലും ജീവിക്കാന്‍ കൊള്ളാത്ത സാഹചര്യവും എന്നതായി അവസ്ഥ. ഇതിനൊപ്പമാണ് അഴിമതിയുടെ നാറുന്ന കഥകള്‍ പുറത്തറിഞ്ഞുകൊണ്ടിരുന്നത്. കമ്യുണിസ്റ്റ് ഭരണം അതിനൊപ്പം ലോകത്തെവിടെയുമെന്നതു പോലെ നേപ്പാളിലും കേഡറുകളെ വളര്‍ത്തിയെടുത്തു. ഈ കേഡറുകള്‍ക്കു നാട്ടില്‍ ഭരണവും ജീവിതവും അതിനൊപ്പം തരാതരം അഴിമതിയും എന്നതായി നാട്ടുനടപ്പ്. ഇവരുടെ മക്കള്‍ മാത്രമാണ് വിദേശങ്ങളില്‍ പോയി രക്ഷപെട്ടിരുന്നവരില്‍ ഏറെയും. സ്വന്തം നാട്ടില്‍ അന്തസോടെ ജീവിക്കാനുള്ള സാഹചര്യത്തിനു വേണ്ടിയാണ് ജെന്‍ സി കലാപം എന്നു ലോകം വിളിക്കുന്ന ഈ കലാപമുണ്ടായതെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ഇതിനു മുഴുവന്‍ പെട്ടെന്നുള്ള കാരണമായി മാറിയത് ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനി സര്‍ക്കാര്‍ ജീപ്പിടിച്ചു വീഴുന്നതും.
സെപ്റ്റംബര്‍ നാലിന് സോഷ്യല്‍ മീഡിയ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കുന്നതിനു പിന്നില്‍ അവ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണമുണ്ടെങ്കില്‍ കൂടി അതിലുപരിയായ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു എന്നതാണ് വാസ്തവം. തങ്ങള്‍ക്കു മുന്നില്‍ ഇനി വഴിയൊന്നുമില്ല എന്നു തിരിച്ചറിഞ്ഞ യുവജനങ്ങള്‍ രോഷം പ്രകടിപ്പിച്ചിരുന്നതിലേറെയും ഇത്തരം മാധ്യമങ്ങളുടെ പേജുകളിലായിരുന്നു. അവയ്‌ക്കൊക്കെ നല്ല റീച്ചാണ് കിട്ടിയിരുന്നതും. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി കേഡറുകള്‍ കൃത്യമായി മുകള്‍തട്ടുകളില്‍ എത്തിക്കുന്നുമുണ്ടായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ ബീജാവാപം സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് തടയുകയും നിരോധനത്തിനു പിന്നിലുണ്ടായിരുന്നു. നാലാം തീയതി നിരോധനം വരുന്നു, എട്ടാം തീയതി പ്രക്ഷോഭം തുടങ്ങുന്നു എന്നതില്‍ നിന്ന് എത്രമാത്രം യുവരോഷം ഇളക്കാന്‍ അതുവരെയുള്ള സോഷ്യല്‍ മീഡിയയ്ക്കു കഴിഞ്ഞുവെന്നു വ്യക്തം.
മറ്റെല്ലാ സോഷ്യല്‍ മീഡിയയും പോയപ്പോഴും ടിക് ടോക്ക്, റെഡ്ഡിറ്റ് തുടങ്ങിയ ബഹുരാഷ്ട്ര പ്ലാറ്റ്‌ഫോമുകളും നിരവധി ലോക്കല്‍ പ്ലാറ്റ്‌ഫോമുകളും തുടരുന്നുണ്ടായിരുന്നു. അവയൊക്കെ സര്‍ക്കാര്‍ നിശ്ചയിച്ച രജിസ്‌ട്രേഷന്‍ നടത്തിയതു കൊണ്ട് സുരക്ഷിതരായിരുന്നു. അവയിലൂടെയായിരുന്നു നിരോധനത്തെ തുടര്‍ന്നുള്ള നാലു ദിവസം നേപ്പാളി യുവത ആശയവിനിമയം നടത്തിയിരുന്നതു മുഴുവന്‍ എന്നു പറയാം. അതാണ് ഒടുവില്‍ കൊടുങ്കാറ്റായി മാറുന്നതും.