വാദ്രയ്‌ക്കെതിരേ ഭൂമി കൈക്കൂലി കേസ്

ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് ഇടപാടിന്റെ ഭാഗമായി റോബര്‍ട്ട് വാദ്രയ്ക്ക് കൈക്കൂലിയായി ഭൂമി ലഭിച്ചുവെന്ന് പ്രത്യേക കോടതിയില്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവാണ് വാദ്ര. കുറ്റപത്രത്തില്‍ പ്രിയങ്കയ്‌ക്കെതിരായ കുരുക്കു കൂടി ഇഡി ഒരുക്കി വച്ചിട്ടുമുണ്ട്. ഹരിയാനയിലെ ഗുരുഗ്രാമില്‍ മൂന്നരയേക്കര്‍ ഭൂമി കൈക്കൂലിയായി ലഭിച്ചുവെന്നാണ് കുറ്റപത്രത്തിലെ ആരോപണം.
ഹരിയാനയിലെ ടൗണ്‍ പ്ലാനിങ് മന്ത്രിയായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡയില്‍ നിനന് ഹൗസിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഓങ്കാറേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന സ്ഥാപനം വാദ്രയ്ക്ക് കൈക്കൂലിയായി മൂന്നരയേക്കര്‍ ഭൂമി സമ്മാനിച്ചതായി കണ്ടെത്താന്‍ സാധിച്ചതായി ഇഡി പറയുന്നു. സോണിയ ഗാന്ധിയുടെ മരുമകനായിരുന്നതിനാല്‍ ആ സ്വാധീനം ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാവായ ഹൂഡയെ സ്വാധീനിക്കാനായിരുന്നു ഈ കൈക്കൂലിയെന്ന് ഇഡി പറയുന്നു. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ഇഡി പ്രത്യേക കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 28നാണ് ഇനി കേസ് പരിഗണിക്കുന്നത്.
ഗുരുഗ്രാമിലെ സെക്ടര്‍ 83ലെ ഭൂമിയാണ് കൈക്കൂലിയായി നല്‍കിയത്. വാദ്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ഭൂമി നല്‍കിയത്. വാദ്രയ്ക്കു നേരിട്ടു ഭൂമി നല്‍കുകയല്ലായിരുന്നുവെന്നു സാരം. ഈ ഇടപാടില്‍ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഏഴര കോടി രൂപ നല്‍കിയെന്നാണ് വാദ്ര പറയുന്നത്. എന്നാല്‍ ഓങ്കാരേശ്വര്‍ ആ ഇടപാടില്‍ കൈപ്പറ്റിയ ചെക്ക് പണമാക്കി മാറ്റിയില്ലത്രേ.
ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ കാര്യം പ്രിയങ്ക തന്റെ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യാവങ്മൂലത്തില്‍ നിന്നു മറച്ചുവച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. ഇക്കാര്യം പ്രിയങ്കയുടെ തിരഞ്ഞെടുപ്പു ഫലത്തെ ദോഷകരമായി ബാധിക്കുമെന്നു സംശയിക്കുന്നവരുമുണ്ട്.