ക്രൂരഹത്യ-ജഡങ്ങള്‍ കണ്ടയാള്‍ക്ക് മാനസികാഘാതം

മെല്‍ബണ്‍: അതിനിഷ്ഠൂരമായി കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹങ്ങള്‍ ആദ്യമായി കണ്ട അയല്‍വീട്ടിലെ യുവാവ് ആ ദൃശ്യത്തിന്റെ മാനസികാഘാതത്തില്‍ നിന്നു കരകയറാന്‍ ക്ലേശിക്കുകയാണിപ്പോള്‍. അഥീന ജോര്‍ജോപോലോസ് (39) ആന്‍ഡ്രൂ ഗണ്‍ (50) എന്നിവരുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ ആദ്യമായി കണ്ടെത്തിയത് അയല്‍ വീട്ടിലെ ബെന്‍ സ്‌കോട്ട് സാന്‍ഡ്വിക്ക് ആയിരുന്നു. കൊല്ലപ്പെടുന്ന സമയം അഥീന അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ പങ്കാളി ആന്‍ഡ്രുവിന്റെ ശിരസ് വേര്‍പെടുത്തിയെടുത്ത് ഒരു കമ്പില്‍ കോര്‍ത്തു നിര്‍ത്തിയിരിക്കുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ നമ്മുടെയൊക്കെ അയലത്തു വീട്ടില്‍ സംഭവിക്കുമെന്നു കരുതാനേ വയ്യെന്നായിരുന്നു ബെന്‍സ്‌കോട്ടിന്റെ പ്രതികരണം. മറ്റാര്‍ക്കും ഇത്തരം ദൃശ്യം കാണാനുള്ള നിര്‍ഭാഗ്യം സംഭവിക്കാതിരിക്കട്ടെയെന്ന് അദ്ദേഹം ഹെറാള്‍ഡ് സണ്‍ ലേഖകനോടു വെളിപ്പെടുത്തി.
ഈ കൊലപാതകത്തോടനുബന്ധിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഭവനരഹിതനായ റോസ് ജുഡ്ഡിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.