കോള്‍സിനും വൂള്‍വര്‍ത്തിനും നിയമക്കുരുക്കില്‍ നിന്ന് ഊരിപ്പോരാന്‍ പറ്റുന്നില്ല

സിഡ്‌നി: സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനുകളായ കോള്‍സിനും വൂള്‍വര്‍ത്തിനും ന്യായവേതന കേസില്‍ കുരുക്കു തീര്‍ത്തുകൊണ്ട് ജോലിസമയം സംബന്ധിച്ച ശരിയായ രേഖകളുടെ അഭാവം കോടതിയില്‍ ഉയരുന്നു. ഇവരുമായി ബന്ധപ്പെട്ട നാലുകേസുകളിലെ വിധിന്യായം ഫെഡറല്‍ കോടതി ഇന്നലെ കക്ഷികള്‍ക്കു കൈമാറി. എങ്കിലും കേസുകള്‍ ഇനിയും ബാക്കിയാണ്. ഓരോന്നോരോന്നായി കോടതി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കു ന്യായമായ വേതനം കൊടുക്കാതിരുന്ന പ്രശ്‌നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന പൊതുതാല്‍പര്യപ്രവര്‍ത്തകന്‍ കോടതിയില്‍ ഉന്നയിച്ച വാദപ്രകാരം കുറഞ്ഞ കൂലിക്കും അമിതജോലിക്കും മാനേജ്‌മെന്റിന്റെ നിശബ്ദ പിന്തുണയുണ്ടായിരുന്നു. ഇക്കാര്യം കോടതി ഗൗരവമായി സ്വീകരിച്ചിട്ടുണ്ട്.
തൊഴിലാളികളെ ഓവര്‍ടൈം ജോലി ചെയ്യിക്കുകയും ന്യായമായ വേതനം കൊടുക്കാതിരിക്കുകയും ചെയ്തതിന് നഷ്ടപരിഹാരമായി ഇതുവരെ വൂള്‍വര്‍ത്ത് 330 ദസലക്ഷം ഡോളറും കോള്‍സ് ഏഴു ദശലക്ഷം ഡോളറും തിരിച്ചടച്ചു കഴിഞ്ഞു. എങ്കിലും ഫെയര്‍ വര്‍ക്ക് ഓംബുഡ്‌സ്മാനും തൊഴിലാളി പ്രതിനിധികളും ആവശ്യപ്പെടുന്നത് ഇതിലധികം തിരിച്ചടവാണ്. ഹാജര്‍, ടൈം ഓഫ് എന്നിവയുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകളും യഥാര്‍ഥ സാഹചര്യം വ്യക്തമാക്കുന്ന അനൗദ്യോഗിക കണക്കുകളും രണ്ടു സ്ഥാപനങ്ങളിലുമുണ്ടെന്നാണ് ഇവര്‍ ഇരുവരും പറയുന്നത്. രണ്ടു സൂപ്പര്‍മാര്‍ക്കറ്റ് ശൃംഘലകളിലും തൊഴിലാളി ക്ഷേമം സംബന്ധിച്ച് കൃത്യമായ രേഖകളില്ലെന്ന് വിധിപ്രസ്താവം നടത്തിയ ജഡ്ജിയും സമ്മതിച്ചു. കേസിന്റെ ബാക്കി നടപടികള്‍ ഇനിയും തുടരും.