കുട്ടിക്കളി പ്രേമമാകാം, പ്രേമം കുട്ടിയോടായാല്‍ കൊടുക്കേണ്ടത് വലിയ വില

ചേര്‍ത്തല: പ്രണയത്തിനു പ്രായം വലിയ വിലങ്ങുതടിയൊന്നുമല്ലെന്ന് ഏതുകാലത്തിലും ഏതു രാജ്യത്തും തെളിവുകള്‍ ധാരാളം. എന്നാല്‍ ആധുനിക കാലത്തില്‍ ബാലപ്രണയം തടികേടാക്കുമെന്ന തിരിച്ചറിവിലെത്തിയിരിക്കുകയാണ് ചേര്‍ത്തല സ്വദേശിനിയായ വീട്ടമ്മ. ഇരുപത്തേഴു വയസുള്ള വീട്ടമ്മ രണ്ടു മക്കളെയും കൂട്ടി ഒളിച്ചോടിയത്് പതിനേഴു വയസു മാത്രം പ്രായമുള്ള വിദ്യാര്‍ഥിയുടെ കൂടെ. അവസാനം പിടിയിലായപ്പോള്‍ വീട്ടമ്മ അകത്തായത് പോക്‌സോ നിയമലംഘനത്തിന്. കൊട്ടാരക്കരയിലെ ജയിലിലാണിപ്പോഴുള്ളത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിനിയായ സനൂഷ എന്ന വീട്ടമ്മയ്ക്കാണ് വയസു നോക്കാതെയുള്ള പ്രണയത്തിനു വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നത്.
പന്ത്രണ്ടു ദിവസം മുമ്പാണ് വീട്ടമ്മയെയും രണ്ടു മക്കളെയും അവരുടെ വീട്ടില്‍ നിന്നു കാണാതാകുന്നത്. കഥയറിയാത്ത ബന്ധുക്കള്‍ പോലീസില്‍ പരാതിയുമായെത്തി. കുറച്ചു ദൂരെ മാറി ആണ്‍കുട്ടിയുടെ വീട്ടില്‍ കുട്ടിക്കായും അന്വേഷണം. മാതാപിതാക്കള്‍ അവരുടെ വീടിരിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന കുത്തിയതോട് പോലീസ് സ്‌റ്റേഷനിലും പരാതിയുമായെത്തി. രണ്ടു പോലീസും കേസുകള്‍ ചേര്‍ത്തു വച്ച് അന്വേഷണം ആരംഭിച്ചു. കമിതാക്കള്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ലൊക്കേഷന്‍ കിട്ടുന്നത് ബുദ്ധിമുട്ടായി. അങ്ങനെയിരിക്കെ കൊല്ലൂരില്‍ നിന്ന് വീട്ടമ്മയുടെ ഫോണ്‍ ഓണായി. ഈ സന്ദര്‍ഭം നോക്കിയിരുന്ന പോലീസ് കൊല്ലൂരിനു വച്ചുപിടിച്ചു. നാലുപേരുമായി തിരികെ കേരളത്തില്‍ എത്തുകയും ചെയ്തു. ആണ്‍കുട്ടിയെ അവന്റെ ബന്ധുക്കള്‍ക്കൊപ്പവും യുവതിയുടെ മക്കളെ അവരുടെ പിതാവിനൊപ്പവും വിട്ട പോലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡിലായ പ്രതി ഇപ്പോള്‍ കൊട്ടാരക്കരയിലെ ജയിലില്‍.