കാര്‍ മതിലില്‍ ഇടിച്ചു കത്തി, രണ്ടു ബംഗ്ലാദേശ് വിദ്യാര്‍ഥികള്‍ക്കു ദാരുണ മരണം.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളെയും നിയമങ്ങളെയും സംബന്ധിച്ച് അജ്ഞത പ്രശ്‌നമാകുന്നതിന്റെ അവസാനത്തെ ഉദാഹരണം.

ന്യൂകാസില്‍: കാര്‍ മതിലിലിടിച്ചു കത്തി രണ്ടു മറുനാടന്‍ വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. ന്യൂസൗത്ത് വെയില്‍സിലെ ന്യൂകാസിലില്‍ ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. മരിച്ച വിദ്യാര്‍ഥികള്‍ ബംഗ്ലാദേശില്‍ നിന്നെത്തിയവരാണെന്നറിയുന്നു. അപകടത്തിന്റെ കാരണമോ മറ്റു വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അമിത വേഗതയും ലഹരിയുടെ ഉപയോഗവും സംശയിക്കപ്പെടുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. നാലു വിദ്യാര്‍ഥികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിദ്യാര്‍ഥികള്‍ നാലു പേരും ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠിച്ചിരുന്നത്. ഡ്രൈവറുടെയും ഡ്രൈവര്‍ സൈഡില്‍ പിന്നിലിരുന്ന വിദ്യാര്‍ഥിയുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ ജോണ്‍ ഹണ്ടര്‍ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ അന്യരാജ്യങ്ങളിലേക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്ക് എത്തുമ്പോള്‍ ജാഗ്രതപാലിക്കേണ്ട കാര്യങ്ങള്‍ ഈ സംഭവത്തോടെ കൂടുതല്‍ വ്യക്തമാകുന്നതായി ഓസ്‌ട്രേലിയന്‍ ഡസ്‌ക് കരുതുന്നു. ഇവരുടെ നിര്യാണത്തില്‍ അനുശോചിക്കുമ്പോള്‍ തന്നെ അമിതമായി കിട്ടുന്ന സ്വാതന്ത്ര്യം ജീവഹാനി പോലും വരുത്താവുന്ന അവസ്ഥയിലേക്കായിരിക്കും നയിക്കുകയെന്ന് വിദ്യാര്‍ഥികള്‍ മറന്നു കൂടായെന്നു മലയാളീപത്രം ഓസ്‌ട്രേലിയന്‍ ഡസ്‌ക് ഓര്‍മപ്പെടുത്താനും ഈ അവസരം ഉപയോഗിക്കുന്നു.
വാഹനം ഓടിക്കുന്ന വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്ന ഏതാനും കാര്യങ്ങള്‍

  1. റോഡിന്റെ ഇടതുവശത്തുകൂടി മാത്രം വാഹനം ഓടിക്കുക.
  2. വാഹനത്തില്‍ കയറിയാലുടന്‍ സീറ്റ് ബല്‍റ്റ് ധരിക്കുക.
  3. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
  4. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കരുത്.
  5. എല്ലാ ജംഗ്ഷനുകളിലും വലതുവശത്തേക്ക് അതീവ ശ്രദ്ധയോടെ മാത്രം തിരിയുക.
  6. അമിത വേഗം ത്രില്ലടിപ്പിക്കാം അതുപോലെ മരണകാരണവുമാകാം.
  7. ഓരോ പ്രദേശത്തേക്കും അനുവദനീയമായ സ്പീഡ് ലിമിറ്റുകള്‍ മനസിലാക്കി പാലിക്കുക.
  8. ഓസ്‌ട്രേലിയയില്‍ ട്രാഫിക് നിയമലംഘനത്തിനു ഡീമെറിറ്റ് പോയിന്റുകളുണ്ടെന്നറിയുക